കോഴിക്കോട്: മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയുടേത് കൊലപാതകമെന്ന് പോലീസ്. എരഞ്ഞിപ്പാലത്തെ ലോഡ്ജിലാണ് ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫസീലയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചന. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. യുവതിക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന യുവാവിനായി പൊലീസ് അന്വേഷണം തുടങ്ങി.
അതേ സമയം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഫസീലയുടെ പോസ്റ്റ്മോർട്ടം നടന്നു. ബന്ധുക്കൾ എത്തിയ ശേഷമാണ് പോസ്റ്റുമാർട്ടം നടപടികൾ തുടങ്ങിയത്. ഫസീലയുടെ പിതാവും സഹോദരിമാരും മോർച്ചറിയിലെത്തിയിരുന്നു.
ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഫസീലയുടെ മരണത്തിൽ അന്വേഷണം വേണമെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് മാനു പറഞ്ഞു.
തൃശൂർ സ്വദേശി അബ്ദുൾ സനൂഫ് എന്ന യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത് എന്നാണ് വിവരം. മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്‌ജിൽ നിന്നും പോയതാണ്. പിന്നീട് ഇയാളെ കണ്ടെത്താനായിട്ടില്ല.
ഇയാൾ ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുൾ സനൂഫ് ഉപയോഗിച്ചതെന്ന് കരുതുന്ന കാർ പാലക്കാട് ചക്കന്തറയിൽ കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.