മലപ്പുറം: വിസ തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ മറ്റത്തൂർ സ്വദേശി സയിദ് ആണ് പോലീസിൻ്റെ പിടിയിലായത്.
റഷ്യൻ വിസ വാഗ്ദാനം ചെയ്താണ് ഇയാൾ യുവാക്കളിൽ നിന്ന്പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ കോട്ടക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്.
റഷ്യയിൽ വൻ തുക ശമ്പളമുള്ള ജോലി ഇതായിരുന്നു ഇയാളുടെ വാഗ്ദാനം. അറുപതിലധികം പേരിൽനിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് കേസ്.
തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ് ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബെൻസ് കാർ ഉൾപ്പടെ വാങ്ങി ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നതും, തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.