കോഴിക്കോട്: നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. പോക്‌സോ കേസിൽ വിചാരണ നേരിടുന്ന ഇയാൾ ഒളിവിൽ പോയെന്ന് കസബ പൊലീസ് അറിയിച്ചു. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല.(Pocso case; actor Koottickal Jayachandran is absconding)
പരാതിയിൽ കേസെടുത്തതോടെ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എവിടെയാണ് സംബന്ധിച്ച ഒരു സൂചനയും ഇതുവരെ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രൻ കോഴിക്കോട് പോക്‌സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ജൂലായ് 12ന് ജാമ്യാപേക്ഷ തള്ളി. ശേഷം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ അടുത്ത ആഴ്ച്ച വാദം കേൾക്കും.
നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.