പാലക്കാട്: കേരളം പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന എൽഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വഞ്ചനയ്ക്ക് അന്ത്യം കുറിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാലക്കാട് കോട്ടമൈതാനത്ത് നടന്ന എൻഡിഎയുടെ കൂറ്റൻ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമെന്നും പാലക്കാട് ബിജെപിയുടെ വിജയകവാടമാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പരസ്പരം ബി ടീമുകളെന്ന് വിളിക്കുന്നവർ; കേരളത്തിലെ ഏക ‘എ ടീം’ ബിജെപി മാത്രമെന്ന് മോദി
സിപിഎമ്മും കോൺഗ്രസും പരസ്പരം ബി ടീമുകളെന്ന് വിളിച്ച് ജനങ്ങളെ പരിഹസിക്കുകയാണെന്ന് മോദി പറഞ്ഞു.
“സിപിഎം കോൺഗ്രസിനെ ബി ടീം എന്ന് വിളിക്കുന്നു, കോൺഗ്രസ് തിരിച്ചും അങ്ങനെ പറയുന്നു.
ഇതിനർത്ഥം ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഒരേയൊരു ‘എ ടീം’ ബിജെപി മാത്രമാണെന്നാണ്,” പ്രധാനമന്ത്രി പരിഹസിച്ചു.
ഇരുകൂട്ടരും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പിന്നാലെയാണെന്നും കേരളത്തിന്റെ വികസനം ഇവരുടെ അജണ്ടയിലില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അഞ്ച് ലക്ഷം കോടിയുടെ കടക്കെണി; വികസനത്തിന്റെ പണം പോയത് ഇടത് പക്ഷത്തിന്റെ കീശയിലേക്കെന്ന് ആരോപണം
സംസ്ഥാനം അഞ്ച് ലക്ഷം കോടി രൂപയിലധികം കടക്കെണിയിലാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി,
കേരളത്തിന് അവകാശപ്പെട്ട പണം എവിടെപ്പോയി എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടെന്നും അത് ഇടതുപക്ഷക്കാരുടെ കീശയിലേക്കാണ് പോയതെന്നും ആരോപിച്ചു.
ബിജെപി സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും
കാലത്തെ എല്ലാ അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
യുവജനങ്ങളെ വഞ്ചിച്ച സർക്കാരുകൾ; തൊഴിലില്ലായ്മ പരിഹരിക്കാൻ മോദിയുടെ ഗ്യാരണ്ടി
കഴിഞ്ഞ 10 വർഷത്തിനിടെ യുവാക്കൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനം പോലും തുടങ്ങാൻ കേരള സർക്കാരിന് സാധിച്ചില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി
. ‘പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിനീതമായ നമസ്‌കാരം’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
മാറാത്തത് ഇനി മാറും, കേരളം വളരും. കേരളത്തിലെ യുവാക്കളും സ്ത്രീകളും കർഷകരും എൻഡിഎയിലാണ് പ്രതീക്ഷ അർപ്പിക്കുന്നതെന്നും വികസനം എത്തിക്കുമെന്നത് ‘മോദിയുടെ ഗ്യാരണ്ടി’യാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ വികസന മുരടിപ്പ്; അഞ്ച് പതിറ്റാണ്ടത്തെ കോൺഗ്രസ്-ഇടത് ഭരണത്തിന് തിരിച്ചടി നൽകാൻ ആഹ്വാനം
പാലക്കാട്ടെ വികസന മുരടിപ്പിന് കാരണം ദശാബ്ദങ്ങളായി മണ്ഡലം ഭരിച്ച ഇടത്-വലത് എംഎൽഎമാരാണെന്ന് മോദി ഓർമ്മിപ്പിച്ചു.
22 വർഷം ഇടത് എംഎൽഎമാരും അഞ്ച് പതിറ്റാണ്ട് കോൺഗ്രസ് പ്രതിനിധികളും ഭരിച്ചിട്ടും പാലക്കാട് പിന്നോക്കമായി തുടർന്നു.
കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്ന ശേഷമാണ് ജില്ലയിൽ വികസന പ്രവർത്തനങ്ങൾ ദൃശ്യമായി തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Summary:
Prime Minister Narendra Modi addressed a massive NDA election rally in Palakkad, Kerala. He criticized both LDF and UDF for looting the state and claimed that BJP is the only alternative for development. Highlighting “Modi’s Guarantee,” he promised to investigate all scams under the current and previous regimes once BJP comes to power.









