തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. പകൽ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. പകൽ 3.30 മുതൽ ഫലമറിയാം.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്ന വെബ്സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS — Kerala, PRD Live എന്ന മൊബൈൽ ആപ്പുകളിലൂടെയുമാണ് ഫലം ലഭ്യമാകുക.
4,44,707 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 26,178 പേരാണ് വിഎച്ച്എസ്ഇ രണ്ടാം വർഷ റെഗുലർ പരീക്ഷ എഴുതിയത്.
തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിനുമേൽ തിരുവിതാംകൂർ മുൻ രാജകുടുംബത്തിന് അവകാശമില്ല ; അവകാശവാദം തള്ളി ഹൈക്കോടതി
കൊച്ചി: തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിനുമേൽ തിരുവിതാംകൂർ മുൻ രാജകുടുംബത്തിന് അവകാശമില്ലെന്നു മദ്രാസ് ഹൈക്കോടതി. കൊട്ടാരം കേരള സർക്കാരിന്റേതാണെന്ന തിരുനൽവേലി റവന്യു ഡിവിഷണൽ ഓഫീസറുടെ ഉത്തരവു ചോദ്യംചെയ്തു മുൻ രാജകുടുംബം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളുകയായിരുന്നു. കുറ്റാലം കൊട്ടാരം സ്വകാര്യ സ്വത്തല്ലെന്ന കണ്ടെത്തലിലേക്കാണ് കോടതി ഒടുവിൽ എത്തിയത്.
കൊട്ടാരത്തിന്റെ പട്ടയം തമിഴ്‌നാട് സർക്കാർ കേരള സംസ്ഥാനത്തിന്റെ പേരിലാക്കിയതു റദ്ദ് ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതുനേരത്തെ തിരുനൽവേലി റവന്യു ഡിവിഷണൽ ഓഫീസർ (ആർ.ഡി.ഒ) നിരാകരിച്ചിരുന്നു.
ഈ ഉത്തരവിനെതിരേയാണ് തിരുവിതാംകൂർ രാജകുടുംബം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. രാജഭരണം മാറി ജനാധിപത്യ ഭരണം വന്നപ്പോൾ തയാറാക്കിയ ഉടമ്പടികളിലൊന്നും കൊട്ടാരത്തെക്കുറിച്ചു പരാമർശിക്കുന്നില്ലെന്നും രാജകുടുംബത്തിന്റ വിൽപത്രത്തിൽ ഇക്കാര്യത്തിൽ കൃത്യതയുള്ള വിവരങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പട്ടയം അനുവദിച്ചതു കൊട്ടാരം കെയർടേക്കറുടെ പേരിലാണ്.
കെയർടേക്കറെ നിയമിച്ചതു സർക്കാരായതിനാൽ പട്ടയത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പറയുന്നു. രാജകുടുംബങ്ങൾ തമ്മിലുള്ള സ്വത്ത് കൈമാറ്റ രേഖകളിലും കുറ്റാലം കൊട്ടാരത്തെ കുറിച്ചു പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേരള സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, സ്‌പെഷൽ ഗവ. പ്ലീഡർ വി. മനു എന്നിവർ ഹാജരായി.
2010-ൽ കുറ്റാലം കൊട്ടാരത്തിന്റെ അവകാശം തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അത് തള്ളിയിരുന്നു. കുറ്റാലം കൊട്ടാരം, ദളവാ കൊട്ടാരം എന്നിവ സ്ഥിതി ചെയ്യുന്ന 58.68 ഏക്കർ ഭൂമിയുടെയും കെട്ടിടങ്ങളുടെയും ഉടമാവകാശം കേരള സർക്കാരിനാണെന്നു തിരുനൽവേലി റവന്യു ഓഫീസർ 2019 ൽ ഉത്തരവാക്കിയിരുന്നു.
തിരുനൽവേലി ജില്ലയിൽ തെങ്കാശി താലൂക്കിലാണു നിലവിൽ കുറ്റാലം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1882-ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാളാണു കുറ്റാലം വെള്ളച്ചാട്ടത്തിനുസമീപം വിശ്രമമന്ദിരമെന്നനിലയിൽ കൊട്ടാരനിർമാണത്തിനു തുടക്കമിട്ടതെന്ന് ചരിത്ര രേഖകൾ പറയുന്നു.
കൊട്ടാരത്തിന്റെ രൂപകൽപനയും നിർമാണമേൽനോട്ടവും നിർവഹിച്ചതു യൂറോപ്യൻ എൻജിനീയർമാരാണ്. പിന്നീട് ശ്രീമൂലം തിരുനാൾ മഹാരാജാവായിരിക്കെ പണി പൂർത്തിയാക്കി.
56.57 ഏക്കർ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റർ വിസ്തൃതിയുള്ളതാണു കൊട്ടാരസമുച്ചയം. കുറ്റാലം കൊട്ടാരം, ദളവാ കൊട്ടാരം, അമ്മച്ചി കൊട്ടാരം എന്നിങ്ങനെ ചെറുതും വലുതുമായ 11 കെട്ടിടങ്ങളിലായി 34 മുറികളാണ് ഇവിടെയുള്ളത്.