ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുരയിൽ നിന്നുള്ള രാജാ മുരുകനാണ് ഹർജി സമർപ്പിച്ചത്. ലോകേഷ്- വിജയ് ചിത്രം ‘ലിയോ’ യിൽ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നൽകുന്ന ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് ആവശ്യം. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന ലോകേഷിന് ക്രിമിനൽ മനസ്സാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
ലിയോ കണ്ട് തനിക്ക് മാനസിക സമ്മർദം അനുഭവപ്പെട്ടുവെന്നും ഹര്‍ജിക്കാരനായ രാജാമുരുകൻ ആരോപിക്കുന്നു. ഇതിന് നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും ഹര്‍ജിയിലുണ്ട്. കൂടാതെ ‘ലിയോ’സിനിമ ടിവിയിൽ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷ് കനകരാജിന്റെ അഭിഭാഷകർ ഹാജരായിരുന്നില്ല. ഇതോടെ ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മറ്റൊരു ദിവസത്തേക്കു മാറ്റി വെച്ചിരിക്കുകയാണ്.
Read Also: ജെസ്ന ഒരു മരീചികയല്ല; സിബിഐ കണ്ടെത്തുമെന്ന് തച്ചങ്കരി