തിരുവനന്തപുരം: ദലിത് സ്ത്രീയെ വ്യാജക്കേസിൽ കുടുക്കിയ സംഭവത്തിൽ പേരൂർക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയത്.
സംഭവത്തിൽ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 23 നു ആണ് പനവൂർ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടിൽ ആർ.ബിന്ദുവിനെയാണ് (39) പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിച്ചത്. കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നായിരുന്നു ബിന്ദുവിന്റെ ആരോപണം.
ബിന്ദു ജോലിക്കു നിൽക്കുന്ന വീട്ടിലെ വീട്ടമ്മ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് നൽകിയ പരാതിയിലാണ് 20 മണിക്കൂറോളം മാനസിക പീഡനം നേരിട്ടത്. എന്നാൽ മോഷ്ടിക്കപ്പെട്ടെന്നു കരുതിയ 18 ഗ്രാം സ്വർണമാല അതേ വീട്ടിൽതന്നെ കണ്ടെത്തിയെങ്കിലും ബിന്ദു കുറ്റം സമ്മതിച്ചെന്നു കാട്ടി എഫ്ഐആർ റദ്ദാക്കാതെ പൊലീസ് തുടർ നിയമ നടപടിക്ക് ഒരുങ്ങുകയായിരുന്നു.
ഇതോടെ, മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ബിന്ദു പരാതി നൽകി. അസി.കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ പൊലീസിനു വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
മലപ്പുറത്ത് ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊന്നു; ഭർത്താവിന് വധശിക്ഷ
മലപ്പുറം: സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്.
അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവം നടത്തിയത്. 2017 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് നജ്ബുദ്ദീൻ. ഇയാൾ ഭാര്യ റഹീനയുമായി പിണങ്ങി കഴിയുകയായിരുന്നു. ഇതേ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും കേസുകളുണ്ടായിരുന്നു. എന്നാൽ രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പിന്നീട് നജ്ബുദ്ദീൻ കാളികാവിൽ നിന്നു മറ്റൊരു വിവാഹം കൂടി കഴിച്ചു. ഇവരെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. എന്നാൽ കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.
സംഭവ ദിവസം അറവുശാലയിൽ സ്ഥിരമായി സഹായത്തിന് വരാറുള്ള പണിക്കാരെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല എന്നു പറഞ്ഞ് നജ്ബുദ്ദീൻ അറവിന് സഹായിക്കാൻ റഹീനയെയും കൂടെ കൂട്ടുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്കാണ് ഇരുവരും ബൈക്കിൽ അറവുശാലയിലേക്ക് പോയത്.
അറവുശാലയിൽ വെച്ച് കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി തൃശൂർ, പാലക്കാട് , കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് കയ്യിലുള്ള പണം തീർന്നപ്പോൾ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. പ്രതി നജ്ബുദ്ദീന് റഹീനയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.