റാന്നി ∙ ഉത്സവപ്പറമ്പിൽ ഗാനമേള കേൾക്കാനെത്തിയ യുവാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. റാന്നി മന്ദിരം ആശാരിപറമ്പിൽ എസ്.അജിത്താണ് പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചെന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി റാന്നി ഡിവൈഎസ്പിക്കു നിർദേശം നൽകി. പുതുശേരിമല കരണ്ടകത്തുപാറ ശിവക്ഷേത്രത്തിൽ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ഗാനമേള ആസ്വദിച്ചു നിൽക്കെ പെരുനാട് പൊലീസ് സ്റ്റേഷനിലെ എസ്ഐയും സിവിൽ പൊലീസ് ഓഫിസറും ചേർന്ന് ബലമായി പിടിച്ച് മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ജീപ്പിലും മർദനം തുടർന്നതായി അജിത്ത് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലുണ്ടും. തലയ്ക്കും പിടലിക്കും ചെവിയിലും അടിച്ചെന്നും അജിത്ത് പറഞ്ഞു. എന്തിനാണ് അടിക്കുന്നതെന്നു ചോദിച്ചപ്പോഴും മർദനം തുടർന്നു. അജിത്തിന്റെ ശരീരത്ത് അടിയേറ്റ പാടുകൾ തെളിഞ്ഞു കാണാം. അതേസമയം ഉത്സവപ്പറമ്പിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
