കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ
പെരുമ്പാവൂർ: വളയൻചിറങ്ങര കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ടന്തറ സ്വദേശിയായ റിനാസ് (15) ആണ് മരിച്ചത്. പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്.
രണ്ട് സഹപാഠികളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ റിനാസ് ആദ്യം ആഴം കുറഞ്ഞ ചെറിയ കനാലിലായിരുന്നു. തുടർന്ന് മെയിൻ കനാലിലെ ഷട്ടറിനരികിലേക്ക് നീങ്ങി ചാടിയതോടെയാണ് അപകടം സംഭവിച്ചത്. നീന്തൽ അറിയാത്തതിനാൽ വെള്ളത്തിൽപ്പെട്ട റിനാസിനെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പഞ്ചായത്ത് അംഗം റെജിയും സംഘവും ചേർന്നാണ് കുട്ടിയെ പുറത്തെടുത്തത്. ജീവൻ രക്ഷിക്കാനായില്ല.
കേരള അഗ്നിരക്ഷാസേനയുടെ പട്ടിമറ്റം നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാറിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. സ്കൂബ ഡൈവർമാരായ ബെന്നി മാത്യു ഉൾപ്പെടെയുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.
കനാലുകളും പുഴകളും പുറത്ത് നിന്ന് ശാന്തമായി തോന്നിച്ചാലും അടിയൊഴുക്ക് അതീവ അപകടകരമാണ്. പ്രത്യേകിച്ച് ഷട്ടറുകൾക്കടുത്ത് വെള്ളത്തിന്റെ ആഴവും ഒഴുക്കും കൃത്യമായി മനസിലാക്കാൻ കഴിയില്ല. നീന്തൽ അറിയാത്തവർ ഇത്തരം സ്ഥലങ്ങളിൽ ഇറങ്ങുന്നത് അപകടകരമാണ്.
English Summary
A 10th-grade student, Rinas (15), drowned while bathing in a canal at Perumbavoor, Kerala.









