പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത
ന്യൂഡൽഹി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന സൂചന.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നതെന്നാണ് വിവരം.
മുഹമ്മദ് ഷിയാസിന് പുറമെ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെങ്കിലും വി.ഡി. സതീശന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഷിയാസിന് മുൻതൂക്കം ലഭിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലൈംഗികാതിക്രമക്കേസിൽ പ്രതിയായത് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. മാർച്ച് 26-ന് കേസ് പരിഗണിക്കാനിരിക്കെ ഹൈക്കമാൻഡ് സ്ഥാനാർഥിത്വം നിഷേധിച്ചതായും വിവരം.
കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കൾ എൽദോസിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു.
തിങ്കളാഴ്ച വൈകീട്ടുവരെ എൽദോസിന് വീണ്ടും മത്സരിക്കാൻ സാധ്യത നിലനിന്നിരുന്നുവെങ്കിലും, അവസാനമായി ചേർന്ന സ്‌ക്രീനിങ് കമ്മിറ്റിയിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കേണ്ടെന്ന നിലപാട് ഉറപ്പിക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാട് കോൺഗ്രസ് നേതൃത്വം ശക്തമായി തുടരുന്നു. കെ. സുധാകരനും അടൂർ പ്രകാശനും ഉൾപ്പെടെ മത്സര സന്നദ്ധത അറിയിച്ച എംപിമാർക്ക് സീറ്റ് നൽകാതിരിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതായാണ് സൂചന.
അടൂർ പ്രകാശുമായി ഇതിനകം നേതാക്കൾ ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുണ്ട്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ കെ. സുധാകരൻ ഉറച്ച് നിൽക്കുകയാണ്. ഡൽഹിയിലെത്തിയ അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെ സുധാകരനുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ പാർട്ടി ശ്രമം തുടരുകയാണ്.
ഇതിനിടെ കണ്ണൂർ ഡിസിസിയിൽ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു” എന്ന സന്ദേശമുള്ള പോസ്റ്ററുകളാണ് ശ്രദ്ധ നേടുന്നത്.
English Summary
Congress is unlikely to give a ticket to sitting MLA Eldhose Kunnappilly in the Perumbavoor constituency. Reports suggest that DCC President Muhammed Shiyas is the frontrunner for the seat.
Other names, including Ullas Thomas and Manoj Moothedam, are also under consideration, but Shiyas is said to have the edge due to his proximity to opposition leader V.D. Satheesan.
Kunnappilly’s candidacy has reportedly been affected by a sexual assault case against him. The Congress screening committee has taken a strong stand against fielding him, especially with the case coming up for consideration on March 26.









