ചെന്നൈ എഗ്‌മൂർ–നാഗർകോവിൽ ജംക്‌ഷൻ വന്ദേഭാരത് ട്രെയിനിനു നാഗർകോവിലിൽ കിടിലൻ വരവേൽപ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.50ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട ട്രെയിനിന് വിഴുപ്പുരം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, കോവിൽപട്ടി, തിരുനെൽവേലി സ്റ്റേഷനുകളിൽ ഗംഭീര വരവേൽപാണ് ലഭിച്ചത്. നാഗർകോവിലിൽ എത്തി അൽപസമയത്തിനുള്ളിൽ ട്രെയിൻ ചെന്നൈയിലേക്ക് മടങ്ങി. People gave grant welcome to chennai- nagarcoil vandebharath.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. അറിയിച്ചതിലും ഒന്നര മണിക്കൂർ വൈകി രാത്രി 11ന് നാഗർകോവിലിൽ എത്തിയ ട്രെയിനിനു വാദ്യമേളങ്ങളുടെ അകമ്പടിയോടെയും പൂക്കൾ വിതറിയുമായിരുന്നു സ്വീകരണം.
വരവേൽപ് നൽകാൻ എത്തിയ കോൺഗ്രസ്–ബിജെപി പ്രവർത്തകർ തമ്മിൽ മത്സരിച്ചതും പരസ്പരം ഘോഷങ്ങൾ മുഴക്കിയതും നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു.
വിജയ്‌വസന്ത് എംപി, എംആർ ഗാന്ധി എംഎൽഎ, മേയർ ആർ.മഹേഷ്, തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ മനീഷ് തപ്‌ളിയൽ, പൊൻരാധാകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇന്നു മുതൽ റഗുലർ സർവീസ് തുടങ്ങും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും.