ആലപ്പുഴ: ഡോക്ടർമാരുടെ പേരിലുള്ള വ്യാജസീൽ പതിച്ച കുറിപ്പടികളുമായി മയക്കുഗുളികകൾ തേടിയെത്തുന്നവരെ കൊണ്ട് പൊറുതി മുട്ടുകയാണ് ആലപ്പുഴ ജില്ലയിലെ മെഡിക്കൽസ്റ്റോർ ജീവനക്കാർ.
മാനസികരോഗികൾക്ക് ശരിയായ ഉറക്കം ലഭിക്കുന്നതിനായി നൽകുന്ന മരുന്നുകളാണ് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നത്.
മനോരോഗത്തിനുള്ള മരുന്നുകൾ പുതിയ കുറിപ്പടികളുടെ അടിസ്ഥാനത്തിലേ നൽകാവൂ എന്ന ശക്തമായ നിയമം ഉള്ളതിനാലാണ് ലഹരിമാഫിയ വ്യാജസീൽ നിർമ്മാണത്തിലേക്ക് കടന്നതെന്നാണ് വിവരം.
ഡോക്ടറുടെ രജിസ്റ്റർ നമ്പർ അടക്കമുള്ള വിവരങ്ങളുള്ള സീലുകൾ തയ്യാറാക്കിയാണ് കുറിപ്പടികൾ ഒരുക്കുന്നത്. യുവതീയുവാക്കൾക്ക് പുറമേ, സ്കൂൾ വിദ്യാർത്ഥികളെയും പ്രായമായ സ്ത്രീകളെയും മരുന്ന് വാങ്ങാനായി സംഘം നിയോഗിക്കുന്നുണ്ട്.
കുറച്ചു നാളുകൾക്ക് മുമ്പ് എറണാകുളത്തെ സ്വകാര്യആശുപത്രിയിലെ ഡോക്ടറുടെ പേരിലുള്ള കുറിപ്പടിയുമായാണ് കോളേജ് വിദ്യാർത്ഥിനിയെന്ന് തോന്നിക്കുന്ന യുവതി ആലപ്പുഴയിലെ മെഡിക്കൽ സ്റ്റോറിലെത്തിയത്.
പലരും ഗൂഗിളിൽ നിന്ന് നമ്പരെടുത്ത് മെഡിക്കൽ സ്റ്റോറിലേക്ക് വിളിച്ച് മയക്കുമരുന്നുകളുടെ പേര് പറഞ്ഞ് അത് ലഭ്യമാണോ എന്ന് തിരക്കാറുമുണ്ട്. സുഖമില്ലാത്ത മുത്തച്ഛന് നൽകാനെന്ന പേരിലാണ് അടുത്തിടെ ഒരു യുവാവ് മെഡിക്കൽ സ്റ്റോറിലെത്തി മരുന്ന് തിരക്കിയതെന്ന് ജീവനക്കാർ പറയുന്നു. ഇത്തരത്തിലുള്ള മരുന്നുകൾ മദ്യത്തിൽ കലർത്തിയാണ് നൽകുന്നത്.