കൊച്ചി: സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ സ്ഥാനത്തു നിന്നു വിരമിച്ച ഡോ. സിസ തോമസിന്റെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്.
രണ്ടാഴ്ചയ്ക്കുള്ളിൽ ആനുകൂല്യങ്ങൾ നൽകണമെന്നാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
സിസ തോമസ് വിരമിച്ച് 2 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സംസ്ഥാന സർക്കാർ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങൾ നൽകാനുള്ള വിധി വന്നത്.
കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് ഡോ.സിസ തോമസ് വിരമിച്ച് 2 വർഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകിയിരുന്നു.
സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകൾ വിരമിക്കുമ്പോഴുള്ള ബാധ്യതകൾ തീർക്കുന്നതു സംബന്ധിച്ച കാര്യങ്ങളുമാണ് തടസ്സമായി നിൽക്കുന്നതെന്ന് സർക്കാർ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു.
എന്നാൽ പ്രശ്‌നങ്ങൾ വിരമിക്കുന്നതിന് മുമ്പ് തീർക്കേണ്ടതല്ലേ എന്നാണ് ഹൈകോടതി ചോദിച്ചത്. കഴിഞ്ഞ 2 വർഷമായി സിസ തോമസ് ഇതിന്റെ പുറകെ നടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്രയും കാലം സർക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും കോടതി ചോദിച്ചിരുന്നു.
അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവർക്ക് ജീവിക്കാനുള്ള തുകയല്ലേ പെൻഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാൻ സമയമായില്ലേ എന്നും കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചിരുന്നു.
2023 മാർച്ച് 31നാണു സിസ തോമസ് വിരമിച്ചത്. ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സാഹചര്യത്തിൽ ഇത് അനുവദിച്ചു കിട്ടാൻ സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.