നിങ്ങളുടെ നാട്ടിൽ മയിലുകൾ എത്തിയോ? മയിൽപ്പട വന്നാൽ സംഭവിക്കാനിരിക്കുന്നത്
കണ്ണൂർ ∙ ജില്ലയിലെ മലയോര മേഖലകളിൽ പന്നി, കാട്ടുമൃഗ ശല്യം നേരത്തെ തന്നെ രൂക്ഷമായിരിക്കെ, ഇപ്പോൾ മയിൽ ശല്യവും കർഷകർക്ക് വലിയ ഭീഷണിയായി മാറുകയാണ്.
ശ്രീകണ്ഠപുരം, നിടുവാലൂർ, ചെമ്പന്തൊട്ടി, ചെമ്പേരി, പയ്യാവൂർ, മടമ്പം തുടങ്ങിയ പ്രദേശങ്ങളിലാണ് മയിൽ കൂട്ടങ്ങൾ വ്യാപകമായി കൃഷിനാശം വരുത്തുന്നത്.
നിടുവാലൂരിലെ കപ്പത്തോട്ടങ്ങളിലും ചേന, ചേമ്പ് കൃഷിയിടങ്ങളിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ചക്ക, വാഴ തുടങ്ങിയ കൃഷികളും മയിൽ കൂട്ടം വ്യാപകമായി നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. നിടുവാലൂരിൽ മാത്രം 50 ഏക്കറോളം വരുന്ന കപ്പത്തോട്ടങ്ങൾക്കാണ് വലിയ നാശം സംഭവിച്ചത്.
കപ്പയുടെ തണ്ടുകൾ കൊത്തി തിന്നുന്നതാണ് മയിൽ കൂട്ടത്തിന്റെ പതിവ്. ഇതുമൂലം കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവരുന്നത്. വായ്പയെടുത്ത് കൃഷി ചെയ്യുന്നവരാണ് മലയോര മേഖലയിലെ ഭൂരിഭാഗം കർഷകരും.
മയിൽ ശല്യത്തിനെതിരെ നിരവധി തവണ കേരള വനം വകുപ്പ്യിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നതാണ് ആരോപണം. അതേസമയം, നിയമനടപടി ഭയന്ന് മയിലുകളെ ഉപദ്രവിക്കാനും കർഷകർ തയ്യാറാകുന്നില്ല.
മലയോര മേഖലയിലെ സ്വകാര്യ വ്യക്തികളുടെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളിലാണ് മയിലുകളുടെ പ്രധാന വാസകേന്ദ്രങ്ങൾ. ഇവിടങ്ങളിൽ മുട്ടവിരിഞ്ഞ് പെരുകുന്ന മയിൽ കൂട്ടങ്ങളാണ് കർഷകർക്ക് വലിയ ദുരിതമായി മാറുന്നത്.
മയിലുകളുടെ എണ്ണം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, വീട്ടുമുറ്റങ്ങളിൽ പോലും കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുക്കുമെന്ന ആശങ്കയാണ് കർഷകർ ഉയർത്തുന്നത്.
രാവും പകലും കാവൽ നിൽക്കേണ്ട അവസ്ഥ
പകൽ സമയങ്ങളിലാണ് മയിൽ കൂട്ടങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. മുള്ളൻപന്നി പോലുള്ള വന്യമൃഗങ്ങൾ രാത്രിയിലും എത്തുന്നതോടെ, കർഷകർക്ക് രാവും പകലും കൃഷിയിടങ്ങളിൽ കാവൽ നിൽക്കേണ്ട അവസ്ഥയാണ്.
പന്നികളെ ഒരു പരിധിവരെ തടയാൻ കഴിയുന്നുണ്ടെങ്കിലും, പറന്നെത്തുന്ന മയിലുകളെ നിയന്ത്രിക്കാൻ സാധിക്കാറില്ല.
ഈ മാസം അവസാനം വിളവെടുപ്പിന് പാകമായിരുന്ന കപ്പയും ചേനയും ഉൾപ്പെടെയുള്ള വിളകളുടെ തണ്ടുകൾ മയിൽ കൂട്ടം കൊത്തി തിന്നതിനെ തുടർന്ന് ഏകദേശം 50 ഏക്കറോളം പ്രദേശത്ത് വൻനഷ്ടമാണ് ഉണ്ടായതെന്ന് കർഷകർ പറയുന്നു.
വിള ഇൻഷുറൻസ് ഉണ്ടായിരുന്നാലും ലഭിക്കുന്നത് നിസാര തുകയാണെന്നും അവർ വ്യക്തമാക്കുന്നു.
വരൾച്ചയുടെ സൂചനയെന്ന ആശങ്ക
മലയോര മേഖലകളിൽ മയിലുകളുടെ വർധന വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണെന്ന് കർഷകർ ആശങ്കപ്പെടുന്നു.
സാധാരണയായി വരണ്ട പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന മയിലുകൾ, നല്ല മഴ ലഭിക്കുന്ന മലയോര ഗ്രാമങ്ങളിലേക്ക് കൂട്ടത്തോടെ എത്തുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെയും ഭാവിയിൽ വരൾച്ച ഉണ്ടാകാമെന്നതിന്റെയും സൂചനയാണെന്ന വിലയിരുത്തലുമുണ്ട്.
സംരക്ഷിത വിഭാഗത്തിൽപ്പെട്ട മയിലുകളെ ആക്രമിക്കാൻ നിയമപരമായി കഴിയാത്തതിനാൽ, പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെടുകയാണ് കർഷകർ.
English Summary
Peacock menace has intensified in the hilly regions of Kannur district, Kerala, causing severe damage to tapioca, yam, banana and jackfruit farms. Farmers say nearly 50 acres of crops have been destroyed, especially in Niduvaloor and nearby areas. Despite repeated complaints to the Forest Department, no effective action has been taken. Farmers fear that the rising peacock population and their movement into the high ranges may also indicate future drought and climate change impacts.









