പരോളിൽ ഇറങ്ങിയത് ചികിത്സയ്ക്ക്, പക്ഷേ പോയത് പാർട്ടി പ്രകടനത്തിന്
കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി പരോൾ ചട്ടങ്ങൾ ലംഘിച്ച് സിപിഎം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത സംഭവത്തിൽ വിവാദം.
പയ്യന്നൂർ നഗരസഭയിലെ കൗൺസിലർ വി.കെ. നിഷാദാണ് അടിയന്തര പരോളിലിറങ്ങി നിയമങ്ങൾ കാറ്റിൽ പറത്തി സിപിഎം പ്രകടനത്തിൽ സജീവ സാന്നിധ്യമായത്.
പിതാവിന് അസുഖമാണെന്ന കാരണത്താൽ അടിയന്തര പരോൾ ലഭിച്ച നിഷാദ്, പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
പ്രകടനത്തിനിടെ നിഷാദ് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പരോൾ ചട്ടലംഘനം പൊതുജന ശ്രദ്ധയിൽപ്പെട്ടത്. പ്രകടനം പൂർത്തിയാക്കിയ ശേഷമാണ് ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിയത്.
അടിയന്തര പരോളിൽ പുറത്തിറങ്ങുന്ന തടവുകാർ യാതൊരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നതാണ് നിയമം. എന്നാൽ ഈ ചട്ടം ലംഘിച്ചാണ് നിഷാദ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതെന്നാണ് ആരോപണം.
2012-ൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് പയ്യന്നൂർ ടൗണിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ നിഷാദിനെ കോടതി ശിക്ഷിച്ചത്.
സിപിഎം സ്ഥാനാർഥിയായിരുന്ന ഇയാൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡ് കൗൺസിലറായ നിഷാദ്, പിതാവിന്റെ ശസ്ത്രക്രിയയും തുടർച്ചയായ ചികിത്സയും ചൂണ്ടിക്കാട്ടിയാണ് അടിയന്തര പരോളിന് അപേക്ഷ നൽകിയത്.
ജനുവരി 26 വരെയാണ് നിഷാദിന് പരോൾ അനുവദിച്ചിരുന്നത്. എന്നാൽ പരോൾ കാലയളവിൽ രാഷ്ട്രീയ പ്രകടനത്തിൽ പങ്കെടുത്തത് ഗുരുതര നിയമലംഘനമാണെന്ന വിമർശനവും ശക്തമാകുകയാണ്.
English Summary
A Payyannur municipal councillor, convicted in a case of throwing a bomb at police, has triggered controversy by participating in a CPM protest while on emergency parole. VK Nishad, who was granted parole citing his father’s illness, allegedly violated parole rules by actively joining the protest before returning to Kannur Central Jail.
payyannur-councillor-parole-violation-cpm-protest
Payyannur News, Parole Violation, CPM Protest, VK Nishad, Kannur Central Jail, Kerala Politics, Crime News, Police Bomb Attack Case









