കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ
പത്തനംതിട്ട: വോട്ടെടുപ്പ് കഴിഞ്ഞ് വോട്ട് പെട്ടികളുമായി മടങ്ങിയ ഉദ്യോഗസ്ഥ സംഘം കാട്ടാനയുടെ മുന്നിൽപ്പെട്ട് ഗവി പാതയിൽ കുടുങ്ങി. കോന്നി മണ്ഡലത്തിലെ കൊച്ചുപമ്പ ബൂത്തിൽ നിന്നാണ് സംഘം മടങ്ങിയത്.
രാത്രി ഏഴുമണിയോടെയാണ് പൊലീസ് ഉൾപ്പെടെ 15 അംഗ സംഘത്തിന് കാട്ടാന മുന്നിൽപ്പെട്ടത്. മൂന്ന് ചെറിയ വാഹനങ്ങളും ഒരു ട്രാവലറും ഉൾപ്പെടുന്ന വാഹനങ്ങളിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്.
കാട്ടാന റോഡിൽ നിലയുറപ്പിച്ചതോടെ ഏകദേശം മുക്കാൽ മണിക്കൂർ സംഘം യാത്ര തുടരാൻ കഴിയാതെ കുടുങ്ങി. പിന്നീട് ആന കാട്ടിലേക്ക് മാറിയതോടെയാണ് യാത്ര പുനരാരംഭിക്കാൻ സാധിച്ചത്.
വന്യമൃഗ ശല്യം ഭയന്ന് കക്കി–മൂഴിയാർ പാത ഒഴിവാക്കി ഗവി വഴി യാത്ര തിരിച്ചതാണ് സംഘത്തെ ഈ പ്രതിസന്ധിയിൽ എത്തിച്ചത്. യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിൽ തന്നെ ആന മുന്നിൽപ്പെട്ടിരുന്നു.
മുൻകാലങ്ങളിൽ വനംവകുപ്പിന്റെ സുരക്ഷാ സംഘം കൂടെയുണ്ടായിരുന്നെങ്കിലും ഇത്തവണ പൊലീസ് മാത്രമാണ് ഉണ്ടായിരുന്നത്.
ആന പിൻമാറിയതോടെ സംഘം യാത്ര തുടർന്നു, ഒടുവിൽ മലയാലപ്പുഴയിലെ സ്ട്രോംഗ് റൂമിൽ സുരക്ഷിതമായി വോട്ട് പെട്ടികൾ എത്തിച്ചു.
English Summary
Election officials transporting ballot boxes in Pathanamthitta were stranded on the Gavi route after encountering a wild elephant. They resumed their journey after the animal moved away.









