ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പത്രങ്ങളില്‍ വീണ്ടും പരസ്യം നല്‍കി പതഞ്ജലി. കഴിഞ്ഞ ദിവസം നൽകിയ പരസ്യത്തിനെതിരെ രൂക്ഷ വിമർശനം സുപ്രീംകോടതി നടത്തിയതിനെ തുടർന്നാണ് വീണ്ടും പരസ്യം നൽകിയത്. ദിനപത്രങ്ങളുടെ പേജുകളില്‍ നാലിലൊന്ന് വലിപ്പത്തിലാണ് നിരുപാധികം മാപ്പ് പറഞ്ഞുള്ള ഇന്നത്തെ പരസ്യം പത്രങ്ങളിൽ വന്നിട്ടുള്ളത്.
പതഞ്ജലി സാധാരണ നല്‍കുന്ന പരസ്യത്തിന്‍റെ വലിപ്പത്തിലുള്ളതാണോ എന്ന് ചോദിച്ചിരുന്നു. ഖേദം പ്രകടിപ്പിച്ച പരസ്യങ്ങള്‍ അതേ പോലെ തന്നെ ഹാജരാക്കാനും നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ വലിപ്പത്തില്‍ പതഞ്ജലി പരസ്യം നല്‍കിയത്. കോടതിയുടെ നിർദ്ദേശപ്രകാരം ഖേദം പ്രകടിപ്പിച്ചത് മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പതഞ്ജലി മാധ്യമങ്ങളിൽ നൽകിയ ക്ഷമാപണത്തിന്റെ രേഖകൾ സമർപ്പിക്കാനും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് വീണ്ടും പരസ്യം നല്‍കിയത്.