കൊച്ചി: സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് വാളയാർ കേസിലെ പെൺകുട്ടികളുടെ മാതാപിതാക്കൾ. കേസിൽ ഇരുവരെയും പ്രതിചേർത്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ സിബിഐ കോടതി-3ൽ കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതി ചേർത്തിരുന്നു. ഇരുവർക്കും സമൻസ് അയക്കൽ ഉൾപ്പെടെയുള്ളവയ്ക്കായി നടപടികൾ തുടരുകയാണ്. ഇതിനിടെ മാതാപിതാക്കൾ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുറ്റപത്രം റദ്ദാക്കി പുതിയ അന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണത്തിൽ സുതാര്യതയില്ല, നടപടി ആസൂത്രിതമാണ് എന്നും ഹർജിയിൽ പറയുന്നു.
സിബിഐ അധികാര ദുർവിനിയോഗം നടത്തി. മക്കളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളിൽ മൂന്ന് പേർ വിവിധ സാഹചര്യങ്ങളിൽ മരിച്ചു. ഇതുൾപ്പെടെ അന്വേഷണപരിധിയിൽ കൊണ്ടുവന്ന് മക്കളുടെ മരണം കൊലപാതകമാണോ എന്ന് അന്വേഷിച്ച് കണ്ടെത്തണം.
സിബിഐ സംഘം ഫൊറൻസിക് തെളിവുകൾ പരിശോധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ അന്വേഷണം നടത്തണമെന്നുമാണ് വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.