കുട്ടികളില്ലാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചു; ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഭർത്താവ് അറസ്റ്റിൽ
പാലക്കാട്: ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടായി സ്വദേശിയായ ശിവദാസനെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ 25-നാണ് ശിവദാസന്റെ ഭാര്യ ദീപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം സംഭവം ആത്മഹത്യയെന്ന നിലയിലാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ പിന്നീട് ശിവദാസനെ ചോദ്യം ചെയ്തതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.
ആറു വർഷം മുൻപാണ് ശിവദാസനും ദീപികയും പ്രണയവിവാഹം കഴിച്ചത്.
കുട്ടികളില്ലാത്തതിനെ തുടർന്ന് ദീപിക മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഈ സാഹചര്യം മുതലെടുത്താണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന ആശയം ശിവദാസൻ മുന്നോട്ടുവച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഒരു സാരിയിൽ ഒരുമിച്ച് തൂങ്ങാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാൽ ദീപിക ജീവനൊടുക്കിയതിനു ശേഷം ശിവദാസൻ പിന്മാറുകയായിരുന്നു.
പിന്നീട് ഭാര്യയുടെ മരണവിവരം സമീപവാസികളെ അറിയിച്ചതായും പൊലീസ് പറഞ്ഞു.
വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ശിവദാസന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
In Palakkad, police arrested a man for allegedly abetting his wife’s suicide by persuading her to die together with him. The accused, Shivadas from Kottayi, was taken into custody by Kozhinjampara police. Investigators found that he proposed a joint suicide plan and later backed out after his wife, Deepika, died. Further investigation is underway.
palakkad-husband-arrested-for-abetting-wife-suicide









