തട്ടുകടയിൽ ഭക്ഷണം കഴിച്ച ശേഷം റോഡരികിൽ വിശ്രമിക്കുന്നതിനിടെ യുവാവിനെ കാര്‍ ഇടിച്ചു; ആശുപത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കാട്ടില്‍ ഉപേക്ഷിച്ചു
പാലാ: ലോറിയിൽ സഹായിയായി ജോലി ചെയ്തിരുന്ന യുവാവ് തട്ടുകടയിൽ ഭക്ഷണം കഴിച്ച ശേഷം റോഡരികിൽ വിശ്രമിക്കുന്നതിനിടെ കാർ ഇടിച്ചു വീഴ്ത്തി.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞ കാർ യാത്രികർ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. ക്രിസ്മസ് തലേന്ന് രാത്രി 11.30ഓടെയാണ് പാലാ–പൊൻകുന്നം റൂട്ടിൽ പൈകയിൽ സംഭവം.
അപകടത്തിൽ പരുക്കേറ്റത് എരുമേലി കനകപ്പലം സ്വദേശി അനോജ് (43) ആണ്. തലയ്ക്ക് ഗുരുതര പരുക്കും ഒരു കാലിന് ഒടിവും സംഭവിച്ച അനോജ് നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടം നടന്ന സ്ഥലത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള പൂവരണിയിലെ ഒരു ആശുപത്രിക്ക് സമീപം, റോഡരികിലെ കാടുകയറിയ ഭാഗത്താണ് യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്.
എരുമേലിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് ചരക്കുമായി പോയ ലോറിയിലെ സഹായിയായിരുന്നു അനോജ്. ഡ്രൈവർ ജിതിൻ പൈകയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ, അനോജ് പുറത്തു റോഡരികിൽ കിടന്ന് വിശ്രമിക്കുകയായിരുന്നു.
ഈ സമയത്താണ് കാർ ഇടിച്ചത്. അൽപ്പസമയം കഴിഞ്ഞാണ് അനോജിനെ കാണാതായ വിവരം ഡ്രൈവർ ജിതിൻ ശ്രദ്ധിച്ചത്.
അന്വേഷണത്തിനിടെ ഫോണിൽ വിളിച്ചപ്പോൾ കാറിലുണ്ടായിരുന്ന ഒരു സ്ത്രീ ഫോൺ എടുക്കുകയും, ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയുമായിരുന്നു.
തുടർന്ന് വഴിയിലൂടെ എത്തിയ സുഹൃത്തായ മറ്റൊരു ലോറി ഡ്രൈവറിനൊപ്പം നടത്തിയ തെരച്ചിലിലാണ് അനോജിനെ കണ്ടെത്തിയത്.
ഫോണിലൂടെ സംസാരിച്ച അനോജ്, വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടതായും വാഹനങ്ങളുടെ വെളിച്ചവും വെടിക്കെട്ടിന്റെ പ്രകാശവും കാണാമെന്നും അറിയിച്ചു. കാൽ ഒടിഞ്ഞതിനാൽ അവിടെ നിന്നു നീങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
അനോജ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പള്ളിയിലെ പ്രാർഥന ശബ്ദവും വെടിക്കെട്ടും കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.
വെള്ളം ആവശ്യപ്പെട്ടതോടെ നൽകുകയും ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പിന്നീട് ബന്ധുക്കൾ എത്തി അനോജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ.യുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചെന്ന് കരുതി വഴിയിൽ ഉപേക്ഷിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അപകടത്തിൽപ്പെട്ട കാർ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ മരിച്ച അനോജ് അവിവാഹിതനാണ്; ഒറ്റയ്ക്കായിരുന്നു താമസം.
English Summary
A lorry helper was critically injured after being hit by a car in Paika near Pala on Christmas Eve. The car occupants allegedly promised to take him to the hospital but abandoned him on the roadside and fled. The injured man was found hours later based on phone clues and is currently undergoing treatment at Kottayam Medical College Hospital. Police have launched a search to trace the vehicle involved.
pala-paika-road-accident-injured-man-abandoned-car-flees
pala news, paika accident, road accident kerala, hit and run, abandoned accident victim, kottayam medical college









