ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ത്യയിൽ നിരോധനമേർപ്പെടുത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, പ്രസിഡന്റ് ആസിഫ് അലി സർദാരി, മറിയം നവാസ്, ബിലാവൽ ഭൂട്ടോ എന്നിവരുൾപ്പെടെ നിരവധി പാക് നേതാക്കളുടെയും മന്ത്രിമാരുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പാക് ഗായകൻ ആതിഫ് അസ്ലമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിലാണ് രാജ്യം നടപടി സ്വീകരിച്ചത്.
നേരത്തെ, ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി പാകിസ്താൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരുന്നു. ബാബർ അസം, മുഹമ്മദ് ആമിർ, നസീം ഷാ, ഷഹീൻ അഫ്രീദി, മുഹമ്മദ് റിസ്വാൻ, ഹാരിസ് റൗഫ്, ഇമാം ഉൾ ഹഖ് എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.
പാകിസ്താനിലെ 16 പ്രധാന യൂട്യൂബ് ചാനലുകളും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഈ യൂട്യൂബ് ചാനലുകൾ ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കം ആണ് പങ്കുവച്ചിരുന്നത്.