കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് രാവിലെ 9:30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശത്തിന് വെക്കും. തുടർന്ന് പതിനൊന്ന് മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിലായിരിക്കും സംസ്കാരം നടക്കുക.
പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായിരുന്ന രാമചന്ദ്രൻ മാമംഗലത്തായിരുന്നു താമസം. ദുബായിൽ നിന്നെത്തിയ മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പമായിരുന്നു കശ്മീരിലേയ്ക്ക് വിനോദയാത്ര പോയത്.
മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ് രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ആരതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത് എന്നും ആരതി പറഞ്ഞു. 23 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച രാമചന്ദ്രന്റെ മൃതദേഹം റിനൈ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.