നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം കൊണ്ട് പി വി അൻവർ ലക്ഷ്യമിടുന്നത് മന്ത്രികസേരയും വിഡി സതീശന്റെ കസേര തെറുപ്പിക്കലുമെന്ന് റിപ്പോർട്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രിക പിൻവലിക്കാൻ യുഡിഎഫിനു മുന്നിൽ പി വി അൻവർ വച്ചിരിക്കുന്ന ഉപാധികൾ ഇവയൊക്കെയാണ്.
വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് വേണമെന്നതാണ് അൻവറിന്റെ ഉപാധികളിൽ ഒന്ന്.
അധികാരത്തിലെത്തിയ ശേഷം യുഡിഎഫ് ഇനി മന്ത്രി കസേര തനിക്ക് നൽകാൻ തയ്യാറായില്ലെങ്കിലോ അധികാരത്തിലെത്തിയില്ലെങ്കിലോ വി ഡി സതീശന്റെ കസേര തെറുപ്പിക്കലാണ് അൻവറിന്റെ അടുത്ത ലക്ഷ്യം.
മന്ത്രിസ്ഥാനത്തിന് ഉറപ്പുനൽകാനാകില്ലെങ്കിൽ വി ഡി സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റണമെന്നാണ് പിവി അൻവറിന്റെ ആവശ്യം. യുഡിഎഫ് വനംമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനത്തിനുള്ള ഉറപ്പുനൽകാത്ത പക്ഷം വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം.
ഈ രണ്ടു കാര്യങ്ങളിൽ ഒന്ന് ചെയ്താൽ മാത്രമേ താൻ പത്രിക പിൻവലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അൻവർ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സതീശൻ മുക്കാൽ പിണറായിയാണെന്നാണ് പി വി അൻവർ ഇപ്പോൾ ആരോപിക്കുന്നത്.
‘വനം മന്ത്രി സ്ഥാനം വേണം, പൊലീസിലെ ആർഎസ്എസ് വൽക്കരണം ഇല്ലാതാക്കണമെങ്കിൽ ആഭ്യന്തര വകുപ്പ് എനിക്ക് നൽകണം. അല്ലെങ്കിൽ വി.ഡി.സതീശനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഉറപ്പു നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. ഈ രണ്ടു വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്.
ഐഎഫ്എസ് ഉദ്യോഗസ്ഥർ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാൻ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണെന്ന ആക്ഷേപവും അൻവർ ഉന്നയിച്ചു.
മൃഗങ്ങൾക്ക് കുടിക്കാൻ വെള്ളവും കഴിക്കാൻ തീറ്റയുമില്ല. സംരക്ഷണ ഭിത്തിയില്ലെന്നും ഈ രീതിയിൽ പോയാൽ കോഴിക്കോട് അങ്ങാടി വരെ വനമാകുമെന്നുമാണ് അൻവർ പറയുന്നത്. ഇതിന് തടയിടാൻ വനംവകുപ്പ് തനിക്ക് നൽകണമെന്നാണ് ആവശ്യം.
യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അയച്ചത് വി ഡി സതീശനാണെന്നും പി വി അൻവർ പറഞ്ഞു. അടച്ച വാതിൽ തുറക്കാൻ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചാൽ യുഡിഎഫിന്റെ മുന്നണിപ്പോരാളിയായി രംഗത്തുണ്ടാകുമെന്നും അൻവർ അറിയിച്ചു.
മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും സതീശനാണ് തന്നെ മത്സരരംഗത്തിറക്കിയതെന്നും അൻവർ പറയുന്നു. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാൽ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്ന് കൂടി പി വി അൻവർ പറയുന്നുണ്ട്.