തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്കിൽ നിയമനം.
വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡ്വൈസറായാണ് നിയമനം ലഭിച്ചത്. മാസശമ്പളം 80,000 രൂപയാണ്.
കെപിസിസിയുടെ ഡിജിറ്റൽ മീഡിയ ചുമതയുണ്ടായിരുന്ന സരിൻ പാലക്കാട് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത്.
തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുകയും ചെയ്തിരുന്നു.പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു സരിന്‍.
ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്. നേരത്തെയും കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയവർക്ക് മികച്ച പദവികള്‍ നല്‍കിയിരുന്നു.
സരിനും പദവി നല്‍കിയതോടെ കോണ്‍ഗ്രസ് വിട്ടെത്തുന്നവരെ പാർട്ടി കൈവിടില്ലെന്ന സന്ദേശമാണ് സിപിഐഎം നല്‍കുന്നത്.
ഒറ്റപ്പാലം തിരുവില്വാമല പകവത്ത് കുടുംബാംഗമായ ഡോ. പി സരിന്‍ സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ആളാണ്.
2007ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സരിന്‍ 2008 ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്.
അന്ന് 555ാം റാങ്ക് നേടിയ സരിന് ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലേക്ക് വഴിതുറന്നുകിട്ടിയിരുന്നു.
തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്ങ് ലഭിച്ചത്. പിന്നീട് നാലു വര്‍ഷം കര്‍ണ്ണാടകയിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിച്ചു.









