തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
ജില്ലകളിൽ മുൻ ദിവസങ്ങളിൽ ലഭിച്ച മഴയുടെ അളവ് കൂടി കണക്കിലെടുത്താണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 12 സെന്റിമീറ്റർ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
എന്നാൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതോടെ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മഴ കനത്തതിനെ തുടർന്ന് സംസ്ഥാനത്ത് 177 ദുരിതാശ്വാസ ക്യാമ്പുകളിലായി 2087 കുടുംബങ്ങളിലെ 6945 പേരെ മാറ്റിപ്പാർപ്പിച്ചു. ഏറ്റവും കൂടുതൽ ക്യാമ്പുകൾ കോട്ടയത്താണ് തുറന്നിട്ടുള്ളത്.
കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു
കൊല്ലങ്കോട്: വെള്ളച്ചാട്ടത്തില്‍ നിന്ന് മലയിടുക്കില്‍ വീണ് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് കൊല്ലങ്കോട് ആണ് അപകടമുണ്ടായത്. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ്(27) ആണ് മരിച്ചത്.
കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി സജീഷ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയതാണ് സജീഷ്.
അപകടം നടന്നയുടൻ സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതര പരിക്കുകളോടെ സജീഷിനെ നെന്മാറയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാൽ വൈകാതെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.