ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ് വീണ്ടും വാർത്തയിൽ ഇടം നേടുന്നത്. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകാതിരുന്നതെന്നാണ് ചാണ്ടി ഉമ്മൻ തന്റെ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞത്. കാലം സത്യം തെളിയിക്കുമെന്ന് ചാണ്ടി ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ച ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
നേരത്തെ ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞു പരത്തി. കൊവിഡ് വാക്സീൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നൽകിയിരുന്നുവെന്നും ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്സീൻ നൽകാതിരുന്നത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച പ്രമുഖ ഓൺലൈൻ ചാനൽ മാപ്പു പറയണം. ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നും കേരള സമൂഹത്തോട് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപെട്ടു.