തിരുവനന്തപുരം: കേരളത്തിലെ കുടിയന്മാർക്ക് പ്രിയം ചാത്തൻ മദ്യത്തോട്. പ്രീമിയം മദ്യ വിപണിയിൽ കേരളം പുറകിലെന്ന് റിപ്പോർട്ട്. ഇന്റർനാഷണൽ സ്പിരിറ്റ്സ് അൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ISWAI) റിപ്പോർട്ടിൽ ആണ് ഇത് പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ സ്‌കോച്ച്, സിംഗിൾ മാൾട്ട്, റെഡി-ടു ഡ്രിങ്ക് പാനീയങ്ങൾ എന്നിവയുടെ ഡിമാൻഡ് കൂടുമ്പോഴും കേരളത്തിലെ ഉപഭോഗം
ഭൂരിഭാഗം കുറഞ്ഞ നിരക്കിലുള്ള മദ്യത്തിൽ ഒതുങ്ങിയിരിക്കുകയാണെന്നാണ് വിവരം.
കേരളത്തിൽ 4 ശതമാനം ആളുകൾ മാത്രമാണ് പ്രീമിയം മദ്യം ഉപയോഗിക്കുന്നത്. ബാക്കി 96 ശതമാനം പേർക്കും വിലക്കുറഞ്ഞ മദ്യത്തിനോടാണ് പ്രിയം.കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 6, 10 ശതമാനം എന്നിങ്ങനെയാണ് പ്രീമിയം മദ്യം ഉപയോഗിക്കുന്നവരുടെ നിരക്ക്. ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 12 ശതമാനവും പശ്ചിമ ബംഗാൾ ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ യഥാക്രമം 20.5, 22 ശതമാനം എന്നിങ്ങനെയുമാണ് ആളുകൾ പ്രീമിയം മദ്യം ഉപയോഗിക്കുന്നത്. എന്നാൽ തെലങ്കാനയിൽ 52 ശതമാനം ആളുകൾ പ്രീമിയം മദ്യം ഉപയോഗിക്കുന്നു.
പ്രീമിയം മദ്യം ഉപയോഗിക്കുന്നതിലെ കുറവ് കാരണം കേരളത്തിലെ ആൽക്കഹോൾ ബിവറേജസ് വ്യവസായം വെല്ലുവിളികൾ നേരിടുന്നതായി ISWAI ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിത കപൂർ പറഞ്ഞു. കേരളത്തിൽ പ്രതിവർഷം 28 ലക്ഷത്തോളം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉപയോഗിക്കുന്നതായി ISWAI പറയുന്നു. ബിയർ 33%, ബ്രാണ്ടി 35%, റം 27% എന്നിങ്ങനെയാണ് ഉപയോഗ നിരക്ക്. എന്നാൽ 4000 മുതൽ 5000 വരെയാണ് വിപണിയിൽ ഇറക്കുമതി ചെയ്യുന്നവയുടെ വില.
സംസ്ഥാനത്ത് വിൽക്കുന്ന മദ്യത്തിന്റെ 96 ശതമാനവും ബിയർ, ബ്രാണ്ടി, റം എന്നിവയാണെന്ന് നിത വ്യക്തമാക്കി. ‘ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മദ്യമാണ് കേരളത്തിൽ വിറ്റഴിക്കപ്പെടുന്നത്. ബിയറിന് 650 മില്ലിക്ക് 110 രൂപയും 180 മില്ലി ബ്രാണ്ടിക്കും റമ്മിനും 140 രൂപയുമാണ് വില. എന്നാൽ 750 മില്ലി വലിയ ബോട്ടിലിന് 450 മുതൽ 750 രൂപ വരെയും മാത്രമാണ് ഈടക്കുന്നത്’ നിത കൂട്ടിച്ചേർത്തു.
‘രാജ്യത്ത് ഏറ്റവും കുറവ് മദ്യവിൽപ്പന ശാലകൾ ഉള്ളത് കേരളത്തിലാണ്. കേരളത്തിൽ ഒരു ലക്ഷം പേർക്ക് 0.8 മദ്യവിൽപ്പന ശാല എന്ന തോതിലാണെങ്കിൽ ഉത്തർപ്രദേശിൽ ഒരു ലക്ഷം പേർക്ക് 2.9 റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്ന തോതിലാണുള്ളത്. തമിഴ്നട്ടിൽ 6.8 ഔട്ട്ലെറ്റുകളും കർണ്ണാടകയിൽ 7 ഔട്ട്ലെറ്റുകളുമാണ് ഉള്ളത്’ -അവർ പറഞ്ഞു.
100 ചതുരശ്ര കിലോമീറ്ററിന് 0.8 റീട്ടെയിൽ ഔട്ട്ലെറ്റുകൾ മാത്രമാണ് കേരളത്തിൽ ഉള്ളത്. ഇതിന് കാരണം കേരളത്തിലെ കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ്.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനവും, വിനോദസഞ്ചാരികളുടെ എണ്ണക്കൂടുതലും ഉണ്ടായിട്ട് വരെ പ്രീമിയം മദ്യ വിപണിയിൽ കേരളം വളരെ പിറകിലാണെന്ന് നിത ചൂണ്ടിക്കാട്ടി.