സാരി മടക്കിക്കുത്തി ‘ഒരു മധുരക്കിനാവിൻ…’ പാട്ടിന് ചുവടുവച്ച് വൈറലായ ലീലാമ്മ ജോണിന് മോഹൻലാൽ ചിത്രത്തിൽ അവസരം. രണ്ട് സംവിധായകർ വിളിച്ചിരുന്നെന്നും ഒരെണ്ണം മോഹൻലാൽ ചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നെന്നും ലീലാമ്മയുടെ മകൻ സന്തോഷ് പറയുന്നു. അടിപൊളി സ്‌പോട്ട് ഡാൻസറാണ് ലീലാമ്മ. സ്‌കൂൾ വിദ്യാഭ്യാസം പോലും നേടിയിട്ടില്ല. ഡാൻസ് പഠിച്ചിട്ടില്ല. ആ പ്രായത്തിലൊന്നും കലാമത്സരങ്ങളിൽ പങ്കെടുക്കാനോ സ്‌റ്റേജിൽ കളിക്കാനോ ഒന്നും സാധിച്ചിട്ടില്ല.
ലീലാമ്മയെന്ന കലാകാരിയെ ഉണർത്തുന്നത് കുടുംബങ്ങളിൽ നടക്കുന്ന ആഘോഷപരിപാടികളായിരുന്നു. സന്തോഷിന്റെ മകളായ നഴ്‌സിങ് വിദ്യാർഥിനി അലീനയാണ് ലീലാമ്മയുടെ ഡാൻസ് ജോഡി. മീൻകുഞ്ഞിനെ ആരും നീന്താൻ പഠിപ്പിക്കേണ്ട എന്നു പറയുംപോലെയാണ് ലീലാമ്മയുടെ മൂന്നു മക്കളുടേയും അവസ്ഥ. അമ്മയുടെ കഴിവ് കിട്ടിയതുകൊണ്ടാകാം മൂന്നുപേരും ഡാൻസുകാരാണ്. ഡാൻസ് സ്‌കൂളിലൊന്നും പോയി പഠിക്കാനുള്ള അവസരമോ അതിനുള്ള സാമ്പത്തികമോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഒരു പാട്ട് കേട്ടാൽ ഡാൻസ് കളിക്കും. ആ ഒരു ആത്മവിശ്വാസമുണ്ടെന്നും സന്തോഷ് പറയുന്നു.
64-ാം വയസിലാണ് അമ്മയുടെ ടൈം വന്നത്. പണ്ട് മുതലേ കുടുംബത്തിലെ ആഘോഷപരിപാടികളിലെല്ലാം ലീലാമ്മ ഡാൻസ് കളിച്ചിട്ടുണ്ട്. വീഡിയോ ഒക്കെ എടുക്കാറുണ്ടെങ്കിലും അന്നൊന്നും സമൂഹമാധ്യമങ്ങളുണ്ടായിരുന്നില്ലല്ലോ. സോഷ്യൽമീഡിയ കാലം ആയപ്പോൾ പോലും അമ്മയുടെ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്യണമെന്നൊന്നും ചിന്തിച്ചിട്ടുമില്ല. ഇൻസ്റ്റയിൽ ഇടയ്ക്ക് വീഡിയോ ഇട്ടിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ല.
വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ പോലും ഇത്രത്തോളം വൈറലാകുമെന്നോ സ്വപ്‌നത്തിൽപോലും പ്രതീക്ഷിക്കാത്ത സിനിമ അവസരം അമ്മയെ തേടിയെത്തുമെന്നോ പ്രതീക്ഷിച്ചില്ല,
പട്ടാമ്പിയിൽ ആയതിനാൽ ആരെയും നേരിട്ടു കണ്ടിട്ടില്ലെന്നും സ്നതോഷ് കൂട്ടിച്ചേർത്തു. സത്യം പറഞ്ഞാൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഫോൺ നിലത്തുവയ്ക്കാൻ സാധിച്ചിട്ടില്ല. നിരവധി പേരാണ് അമ്മയെ അന്വേഷിച്ചും ആശംസകളറിയിച്ചും വിളിക്കുന്നത്. ഇക്കൂട്ടത്തിലാണ് പ്രതീക്ഷിക്കാതെ സിനിമയിലേക്ക് അവസരം വാഗ്ദാനം ചെയ്ത് രണ്ട് സംവിധായകരുടെ ഫോൺകോളുകളും എത്തിയത്. സന്തോഷിനെ കൂടാതെ രണ്ട് പെൺമക്കൾ കൂടിയുണ്ട് ലീലാമ്മയ്ക്ക്, മിനി ജോയിയും സിനി സുധീറും. സന്തോഷിനും ഭാര്യ സീനയ്ക്കും മക്കളായ അലീനയ്ക്കും ജോണലിനുമൊപ്പം പട്ടാമ്പിയിലാണ് ലീലാമ്മയുടെ താമസം.