നിറയെ വീടുകളും മരങ്ങളും സ്കൂളും കുട്ടികളുടെ കളി ചിരികളും എല്ലാമുള്ള ഇടമായിരുന്നു ചൂരൽമല ഗ്രാമം. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു പച്ചപ്പുപോലും അവശേഷിക്കാതെ ആ ഗ്രാമം അപ്പാടെ ഇല്ലാതായി. ശേഷിച്ചത് പുതഞ്ഞുകിടക്കുന്ന ചെളിയും അതിൽ പൊലിഞ്ഞ ജീവനുകളെ കണ്ടെത്താൻ പറ്റാത്തതിന്റെ ഭീതിയും ഉയരുന്ന വിലാപങ്ങളുംമാത്രം. (One month income of News 4 Media for Wayanad)
മുണ്ടക്കൈ ഭാഗത്തുനിന്ന് ഉരുൾപൊട്ടി ഒഴുകിയെത്തിയതോടെ പുഴ ഗതിമാറുകയായിരുന്നു. കഴിഞ്ഞദിവസം മുൻകരുതലായി ഏതാനും കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
ശേഷിക്കുന്ന കുടുംബങ്ങളെല്ലാം ഇവിടെയുണ്ടായിരുന്നു. വലിയ കല്ലും മണ്ണും ഇവിടേക്ക് പതിച്ചു. വീടുകളുടെ മേൽക്കൂരയടക്കം ചതുപ്പിൽ അമർന്നു. ചിലയിടത്ത് വീടുണ്ടായിരുന്നെന്നുപോലും അറിയാൻപറ്റാത്തവിധം എല്ലാം തുടച്ചുമാറ്റപ്പെട്ടു.
വീടുകളിൽ ചെളിയടിഞ്ഞതിനാൽ അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നുപോലും അറിയാനാകാത്ത സ്ഥിതിയാണ് ഇപ്പോഴും. രക്ഷാപ്രവർത്തകർ ഈ ചെളിയിൽനിന്നാണ് പലരെയും ജീവനറ്റനിലയിലും പാതിജീവനോടെയുമെല്ലാം കണ്ടെത്തിയത്.
നേരം വെളുത്തപ്പോള്‍ പല വീടുകളും നിന്ന സ്ഥലത്ത് കാണാനില്ല. നാനൂറിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമത്തെ തിരിച്ചറിയാന്‍പോലും കഴിയാത്തവിധം മുണ്ടക്കൈ പ്രദേശം ഇല്ലാതായി.
ഇരുനൂറോളം വീടുകളാണ് റോഡിന് ഇരുവശവുമായി ഉണ്ടായിരുന്നത്.
മുണ്ടക്കൈയിലാണ് ഉരുൾപൊട്ടലുണ്ടായതെങ്കിലും മൂന്നുകിലോമീറ്റർ ഇപ്പുറമുള്ള ചൂരൽമല സ്കൂൾറോഡിലും ജി.വി.എച്ച്.എസ്. സ്കൂളിലും പാലത്തിലും അമ്പലത്തിലുംവരെ വെള്ളവും ചെളിയും പാറക്കല്ലുകളുമെത്തി. ചൂരൽമല സ്കൂൾറോഡിന്റെ ഇരുവശത്തുമുള്ള വീടുകളും കെട്ടിടങ്ങളുമാണ് പാടേ ഇല്ലാതായത്.
ചൂരൽമല അങ്ങാടിയിൽനിന്ന് എട്ടാംമൈലിലേക്ക് നീളുന്നതാണ് സ്കൂൾ റോഡ്. കോൺക്രീറ്റുചെയ്ത ഇരുനിലവീടുകളുൾപ്പെടെ ഇരുനൂറോളം വീടുകളുണ്ടായിരുന്ന ഇവിടെ ഒന്നും ബാക്കിയില്ല.
പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ആഘാതത്തിൽനിന്ന് വയനാട്ടുകാർ ഇനിയും മോചിതരായിട്ടില്ല. അതിനിടെയാണ് വീണ്ടും ഈ ദുരന്തമെത്തിയത്. ചൂരൽമലയിൽ ഇതുപോലെ അപകടമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രിയപ്പെട്ടവരെ എവിടെ അന്വേഷിക്കണമെന്നുപോലും അറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് നാട്. ഇവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ മലയാളികളെല്ലാം മുന്നോട്ടു വരണം. ഉറ്റവരേയും ഉടയവരേയും നഷ്ടപെട്ടവരെ ഇനി തിരികെ സാധരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരണം. അതിനായി സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കണം. 2018ൽ മഹാപ്രളയത്തെ നേരിട്ടതു പോലെ തന്നെ ഇക്കുറിയും നമുക്ക് കൈ കോർക്കാം.
ന്യൂസ് 4 മീഡിയയുടെ ഒരു മാസത്തെ വരുമാനം വയനാടിന് നൽകാനാണ് മാനേജ്മെൻ്റിൻ്റെ തീരുമാനം. ഇത്തരത്തിൽ ഓരോരുത്തരും മുന്നോട്ടു വരണം. എങ്കിൽ മാത്രമെ ഇനി എന്തെന്ന ചോദ്യചിഹ്നവുമായി നിൽക്കുന്നവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകൂ.
വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സഹായം നകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും.
ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാട്ടിലേക്ക് പോകരുത്. അങ്ങനെയുണ്ടായാൽ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്.
എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നംബറില്‍ ബന്ധപ്പെട്ടു അറിയിക്കുക.
ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്, സ്വീകരിക്കില്ല. പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ലെന്നും ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുമെന്നും സിഎം ഓഫീസ് അറിയിച്ചിട്ടുണ്ട്.
ALSO READ: