തിരുവനന്തപുരം: ഗവർണർക്കെതിരായ കേസ് നടത്തിപ്പിന് സർവകലാശാല ഫണ്ടിൽ നിന്നും വി സിമാർ ചെലവിട്ടത് ഒരു കോടി പതിമൂന്നു ലക്ഷം രൂപ. VC has spent one crore thirteen lakh rupees from the university fund for the prosecution of the case against the governor
മുൻ കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയും മുൻ കുഫോസ് വിസി ഡോ.റിജി ജോൺ 36 ലക്ഷം രൂപയും ചെലവാക്കി. ചെലവായ തുക വി സിമാരിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
2022ലാണ് സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വിസിമാരും ഗവർണരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. കണ്ണൂർ, സാങ്കേതിക സർവകലാശാല ഉൾപ്പടെയുള്ള സർവകലാശാലകളിലെ വിസിമാരെ പുറത്താക്കിക്കൊണ്ട് ഗവർണർ ഇറക്കിയ ഉത്തരവായിരുന്നു പ്രശ്‌നങ്ങൾക്ക് ആധാരം.
ഇതിന് പിന്നാലെ വിസിമാർ കോടതിയെ സമീപിക്കുകയും ചെയ്തു. വിസിമാർ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ചെലവഴിച്ച തുകയുടെ വിവരങ്ങളാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. കെടിയു, കാലിക്കറ്റ്, കുസാറ്റ്, മലയാളം,ശ്രീനാരായണ വിസിമാരും കേസ് നടത്തിപ്പിന് പണം എടുത്തതായാണ് പുറത്തു വരുന്ന വിവരം.
എന്നാൽ ഇത്തരത്തിൽ പോയ കേസുകളൊക്കെ നടത്താൻ ഉള്ള ഫണ്ട് എടുത്തത് വിവിധ സർവകലാശാലകളുടെ ഫണ്ടിൽ നിന്നും ആണ്. ഒരു കോടി 13 ലക്ഷം രൂപ ആയിരുന്നു ഇതിനായി ചെലവഴിച്ചത്. എൽദോസ് പി.കുന്നപ്പിള്ളിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ വിശദമായ കണക്ക് സമർപ്പിച്ചത്.
വിസിമാരും ചെലവഴിച്ച തുകയും
∙കണ്ണൂർ വിസി ആയിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രൻ – 69 ലക്ഷം
∙കുഫോസ് വിസിയായിരുന്ന ഡോ.റിജി ജോൺ – 36 ലക്ഷം
∙സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ.എം.എസ്. രാജശ്രീ – 1.5 ലക്ഷം
∙കാലിക്കറ്റ് വിസി ഡോ.എം.കെ. ജയരാജ് – 4.25 ലക്ഷം
∙കുസാറ്റ് വിസി ഡോ.കെ.എൻ. മധുസൂദനൻ – 77,500 രൂപ
∙മലയാള സർവകലാശാല വിസിയായിരുന്ന ഡോ.വി.അനിൽകുമാർ – 1 ലക്ഷം
∙ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ.മുബാറക് പാഷ – 53000 രൂപ
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോഷ്യേറ്റ് പ്രഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കോടതി ചെലവിനായി 8 ലക്ഷം രൂപ നാളിതുവരെ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവാക്കിയതായും രേഖകൾ വ്യക്തമാക്കുന്നു.
കണ്ണൂർ വിസിയും കുഫോസ് വിസിയും സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിനു മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ പ്രത്യേകമായി ചുമതലപ്പെടുത്തുകയായിരുന്നു.
കാലിക്കറ്റ് വിസി, ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസിലിനെ ഒഴിവാക്കി സീനിയർ അഭിഭാഷകന്റെ സേവനം തേടിയതിനു നാലേകാൽ ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിന്റെ ഹർജി ഹൈക്കോടതിയിൽ പരിഗണിക്കുമ്പോഴും യൂണിവേഴ്സിറ്റി കൗൺസലിനെ ഒഴിവാക്കി മുതിർന്ന അഭിഭാഷകൻ പി.രവീന്ദ്രനെ ചുമതലപെടുത്തിയതിനു 6,50000 രൂപ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടു.
സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് ചെലവുകൾ വഹിക്കേണ്ടത്. എന്നാൽ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യം ചെയ്യുന്നതിനു സർവകലാശാല ഫണ്ടിൽ നിന്നും തുക ചെലവിടുന്നത് ആദ്യമായാണ്.
തുക ബന്ധപ്പെട്ട വിസിമാരിൽ നിന്നോ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.