കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആണ് നിർദേശം. മരട് പൊലീസാണ് നോട്ടീസ് നൽകിയത്.
സൗബിൻ ഷാഹിറിന് പുറമേ സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിർമാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ കേസെടുത്തത്. സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനൽകിയില്ല എന്നായിരുന്നു സിറാജ് വലിയതറ പരാതിയിൽ ആരോപിച്ചത്.
കേസിൽ വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ സിറാജ് സിനിമയ്ക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യമായി നല്‍കാതിരിക്കുകയും ഇതുമൂലം ഷെഡ്യൂളുകള്‍ മുടങ്ങുകയും ഷൂട്ടിങ് നീണ്ടു പോവുകയും ചെയ്‌തെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ആഗോള തലത്തിൽ 235 കോടിയിലധികം രൂപ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്.