മലപ്പുറം: യു.ഡി.എഫിലെ താൽക്കാലിക സമവായം പാളി.ലോക്സഭയിൽ മൂന്നാം സീറ്റ് വേണമെന്ന് മാത്രമല്ല, നേരത്തെ വിട്ടുകൊടുത്ത രാജ്യസഭ സീറ്റ് തിരിച്ചുവേണമെന്ന് ആവശ്യപ്പെടാനാണ് മുസ്ലിം ലീഗിൻ്റെ പുതിയ തീരുമാനം.
ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് പ്രതീക്ഷിക്കേണ്ടെന്ന് കോൺഗ്രസ് സൂചന നൽകുമ്പോഴും പിന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിൽ മുസ് ലിം ലീഗ്. നിലപാട് കടുപ്പിക്കാനും ലീഗ് നേതൃയോഗം തീരുമാനിച്ചു. ഇടതുമുന്നണി സി.പി.ഐക്ക് നൽകുന്ന പരിഗണന ഈ വിഷയത്തിൽ ലീഗ് എടുത്തുപറയുന്നു. ഒറ്റക്ക് നിന്നാൽ എവിടെയും ജയിക്കാത്ത സി.പി.ഐക്ക് ലോക്സഭ തെരഞ്ഞെടുവിൽ ഇടതുമുന്നണി നാല് സീറ്റ് നൽകുമ്പോൾ യു.ഡി.എഫിൽനിന്ന് മാറി ഒറ്റക്ക് മത്സരിച്ചാലും ജയിക്കാവുന്ന സീറ്റുകളാണ് ഇപ്പോഴും ലീഗിന് നൽകുന്നത്.മാത്രമല്ല യു.ഡി.എഫ് യോഗതീരുമാനം വരും മുമ്പ്, മൂന്നാം സീറ്റില്ലെന്ന് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് മാധ്യമങ്ങൾക്ക് വിവരം ചോരുന്നതും ലീഗിനെ രോഷം കൊള്ളിക്കുന്നു.
ചൊവ്വാഴ്ച പാണക്കാട്ട് ചേർന്ന ഉന്നത നേതാക്കളുടെ യോഗം സീറ്റ് തരില്ലെന്ന കോൺഗ്രസ് നിലപാടിൽ അതൃപ്തി അറിയിച്ചു. മൂന്നാംസീറ്റ് ലീഗിന് നൽകിയാൽ സാമുദായിക സമവാക്യം പ്രശ്നമാവുമെന്ന കോൺഗ്രസ് വിലയിരുത്തൽ തള്ളിക്കളയണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ഇത്തരം പേടിയാണ് ഇൻഡ്യ മുന്നണിയുടെ തകർച്ചക്ക് വരെ കാരണമാവുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
സമസ്ത ഈ വിഷയത്തിൽ ലീഗിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയായി. രാജ്യസഭ സീറ്റ് കിട്ടിയാൽ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലായിരുന്നു ആദ്യം ലീഗ്. അക്കാര്യത്തിലും പ്രതീക്ഷ വേണ്ടെന്ന് കോൺഗ്രസ് സൂചന നൽകിയത് പാർട്ടിനേതാക്കളെ കൂടുതൽ പ്രകോപിതരാക്കി.
പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസമദ് സമദാനി, പി.എം.എ. സലാം തുടങ്ങിയവർ പങ്കെടുത്തു.