മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. സൈക്കോളജിക്കൽ ഹൊറർ ചിത്രമായ ‘മണിച്ചിത്രത്താഴി’ന്റെ സംവിധാനം നിർവഹിച്ചത് ഫാസിലാണ്. മികച്ച വിജയം നേടിയ ‘മണിച്ചിത്രത്താഴ്’ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ചിത്രത്തിൽ ശോഭയുടെ നാഗവല്ലിക്ക് പകരം വെക്കാൻ മറ്റാർക്കും സാധിക്കില്ല .മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനയ്ക്ക് ആദ്യമായി ലഭിക്കുന്നത് മണിച്ചിത്രത്താഴിലൂടെയാണ്. എത്ര റീമേക്കുകൾ വന്നാലും നാഗവല്ലിയായി ശോഭനയെ അല്ലാതെ മറ്റൊരു നടിയെ മലയാളി പ്രേക്ഷകർ സങ്കൽപ്പിക്കാനാവില്ല.
തമിഴിൽ ചന്ദ്രമുഖി എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തത്. ജ്യോതികയാണ് ശോഭനയ്ക്ക് പകരം ചന്ദ്രമുഖിയിൽ അഭിനയിച്ചത്. രജിനികാന്ത്, പ്രഭു എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യയിൽ വിദ്യ ബാലനാണ് നായികയായെത്തിയത്.കന്നഡയിൽ ആത്പമിത്ര എന്ന പേരിൽ റീമേക്ക് ചെയ്ത ചിത്രത്തിൽ സൗന്ദര്യയും നായികയായെത്തി. എന്നാൽ എല്ലാ ഭാഷകളിലെ റീമേക്കുകളും താരതമ്യം ചെയ്തപ്പോൾ ഏവർക്കും ഇഷ്‌ടപ്പെട്ടത് ശോഭനയുടെ പെർഫോമൻസാണ്. ശോഭനയെ പോലെ മറ്റാർക്കും ഈ കഥാപാത്രത്തിന് പൂർണത നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് ഏവരും പറയുന്നു. മണിച്ചിത്രത്താഴിന്റെ റീമേക്കുകളെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
റീമേക്കുകൾ എടുത്തപ്പോൾ തന്നെ ഉൾപ്പെടുത്തിയില്ല എന്ന് തോന്നിയിരുന്നോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. പകരം വന്നവരെല്ലാം പേരെടുത്തവരാണ്. ഓരോരുത്തർക്കും അതാത് ഭാഷകളിൽ മാർക്കറ്റുണ്ട്. എനിക്കതിലേക്കൊന്നും ശ്രദ്ധിക്കാൻ സമയമില്ല. അവരവരുടെ ഇഷ്ടമാണ്. പക്ഷെ ചന്ദ്രമുഖിയുടെ സംവിധായകൻ വാസു എന്നെ കൊറിയോഗ്രാഫിനായി സമീപിച്ചിരുന്നു. നേരത്തെ ചെയ്ത് വെച്ചത് നോക്കി ചെയ്യാമല്ലോ ഞാനെന്തിനാണ് വരുന്നതെന്നാണ് ചോദിച്ചത്.
ആ സമയത്ത് മാർക്കറ്റുള്ള നായികമാരെയാണ് റീമേക്കുകളിൽ തെരഞ്ഞെടുത്തത്. അതേ കഥാപാത്രം വീണ്ടും ഞാൻ ചെയ്യുമായിരുന്നെന്നും തോന്നുന്നില്ല. ദേശീയ അവാർഡ് ലഭിച്ച പെർഫോമൻസിനെ വീണ്ടും മറികടക്കേണ്ടി വരുമായിരുന്നു. മണിച്ചിത്രത്താഴിന്റെ റീമേക്കുകളിൽ വിദ്യ ബാലന്റെ പെർഫോമൻസ് മാത്രമേ താൻ കണ്ടിട്ടുള്ളതെന്നും ശോഭന അന്ന് വ്യക്തമാക്കി. മണിച്ചിത്രത്താഴിന് വേണ്ടിയെടുത്ത തയ്യാറെടുപ്പുകളെക്കുറിച്ചും ശോഭന സംസാരിച്ചു. എന്തുതന്നെ ആയാലും മലയാളത്തിൽ തിളങ്ങി നിൽക്കുന്ന മുൻനിര ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്.
Read Also : ഇനി യമുനയുടെ കാലം ; കുടു കുടെ ചിരിപ്പിക്കാൻ ധ്യാൻ എത്തുന്നു