കാസർകോട്: കാഞ്ഞങ്ങാട് നിന്ന് ബെംഗളൂരുവിലേക്കുള്ള പുതിയ റെയിൽ പാത യാഥാർഥ്യമായാൽ ഇരുസംസ്ഥാനങ്ങൾക്കും നിരവധി നേട്ടങ്ങളുണ്ട്. കാഞ്ഞങ്ങാട് നിന്ന് തുടങ്ങി പാണത്തൂർ വഴി കർണാടകയിലെ കാണിയൂരിലെത്തുന്നതാണ് നിർദ്ദിഷ്ട മലയോര റെയിൽവേ ലൈൻ.
പദ്ധതിയ്ക്കായി കർണാടകയുടെ സമ്മതപത്രം ലഭിക്കുന്നതിനുള്ള വഴി കഴിഞ്ഞയാഴ്ച ഒരുങ്ങിയിരുന്നു. നിലവിൽ മംഗളൂരു വഴി 13 മണിക്കൂറോളം എടുത്ത് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് പുതിയ പാതയിലൂടെ ഏഴ് മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാനാകും എന്നതാണ് പ്രത്യേകത.
ഈ പാത വരുകയാണെങ്കിൽ 200 കിലോമീറ്റർ ലാഭിക്കാനാകും. 91.50 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ലൈനാണ് ഈ റൂട്ടിൽ പുതുതായി നിർമിക്കേണ്ടത്. കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെയുള്ള 41 കിലോമീറ്റർ പാത കേരളത്തിലൂടെയും രണ്ടാമത്തെ റീച്ച് കർണാടകയിലൂടെയുമാണ് കടന്നുപോവുക. കർണാടകയുടെ ഭാഗത്ത് ബേഡഡുക്ക, ആലട്ടി, ജൽസൂർ, സുള്ള്യ എന്നീ സ്ഥലങ്ങൾ പിന്നിട്ടാണ് കാണിയൂർ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്. ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തുടരാം എന്നതാണ് പ്രത്യേകത.
2014 – 15 ലാണ് കാഞ്ഞങ്ങാട് – കാണിയൂർ പാതയുടെ സർവേയ്ക്ക് റെയിൽവേ അനുമതി നൽകിയതെങ്കിലും 2018ന് ശേഷം പദ്ധതി മുന്നോട്ടുപോയിരുന്നില്ല. ഈ പദ്ധതിയ്ക്ക് കർണാടകയുടെ സമ്മതപത്രവും ലഭിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കാഞ്ഞങ്ങാട് വന്നപ്പോൾ സമ്മതപത്രം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് വളരെ അനുകൂലമായാണ് ശിവകുമാർ പ്രതികരിച്ചത്. കേരളം സമ്മതപത്രം നേരത്തെ നൽകിയിരുന്നു. പദ്ധതി ഇത്രയേറെ വൈകിയതിനാൽ ഇത് പുതുക്കി നൽകേണ്ടി വന്നേക്കും.
2018 ൽ ദക്ഷിണ റെയിൽവേ പുതിയ പാത പ്രായോഗികമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. സ്ഥലമേറ്റെടുപ്പിനെപറ്റി റെയിൽവേ ബോർഡും പ്രതികരിച്ചിരുന്നില്ല. ഇരുസംസ്ഥാനങ്ങളുടെയും സമ്മതപത്രത്തിനൊപ്പം കേന്ദ്രവും പച്ചക്കൊടി വീശിയാൽ കാഞ്ഞങ്ങാട് – പാണത്തൂർ – കാണിയൂർ റെയിൽവേ യാഥാർഥ്യമാകും. ഇതോടെ ബെംഗളൂരു യാത്രയും ഇരു സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രത്തിനും വലിയ വികസനം ഉണ്ടാകും.
ബെംഗളൂരു ഐടി നഗരത്തിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് 7 മണിക്കൂർകൊണ്ട് യാത്ര പൂർത്തിയാക്കാൻ പുതിയ പാതയിലൂടെ സാധിക്കും. ചരക്കു നീക്കവും അതിവേഗത്തിൽ നടക്കും. കേരളത്തിൽ നിന്ന് തലക്കാവേരി, സുബ്രഹ്മണ്യം, മൂകാംബിക ക്ഷേത്രങ്ങളിലേക്കു പോകുന്നവർക്ക് ഈ പാത ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ പാത.
അതുപോലെ കർണാടകയിൽ നിന്ന് കൊട്ടിയൂർ, ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിലേക്ക് വരുന്ന തീർഥാടകർക്കും അതിവേഗ യാത്രയ്ക്ക് ഈ പാത വഴി ഉപയോഗിക്കാവും. കാസർകോട്ടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ റാണിപുരത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഈ പാത കാരണാകും.