മിഥുന്റെ മരണം; ആ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയണം
തിരുവനന്തപുരം: തേവലക്കര ബോയ്‌സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി നൽകിയ റിപ്പോർട്ട് തളളി സർക്കാർ. കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണർ സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇടപെട്ടത്.
റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും വിഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോർട്ടിൽ കൃത്യമായി എടുത്ത് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കെഎസ്ഇബി ചെയര്‍മാനോട് മന്ത്രി നിര്‍ദ്ദേശം നൽകി.
വൈദ്യുതി ലൈനിന് താഴെ ഷെഡ് നിര്‍മിച്ചത് എട്ട് വർഷം മുൻപാണെന്നും വൈദ്യുതി ലൈനിന് താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് കെഎസ്ഇബിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ ഷെഡ് സ്ഥാപിക്കാൻ സ്കൂള്‍ മാനേജ്മെന്റ് അനുമതി തേടിയിരുന്നില്ല.
തറനിരപ്പില്‍ നിന്നും ഇരുമ്പ് ഷീറ്റില്‍ നിന്നും ലൈനിലേക്ക് സുരക്ഷിത അകലം ഇല്ലെന്നത് വ്യക്തമാണെന്നും പിന്നീട് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടപടി എടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും സർക്കാരിന് നൽകിയ റിപ്പോര്‍ട്ടിലുണ്ട്.
എന്നാൽ ഉദ്യോഗസ്ഥരുടെ പേരോ അവര്‍ക്കെതിരായ നടപടിയെക്കുറിച്ചോ ഈ റിപ്പോര്‍ട്ടിൽ പരാമർശിച്ചിട്ടില്ല. ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.
മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ കഴിഞ്ഞ ദിവസം ചില നിർണായക തീരുമാനങ്ങൾ എടുത്തിരുന്നു. സ്കൂൾ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടെന്നും സ്കൂളിന്റെ ഭരണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നടപടി. നേരത്തെ ഈ സംഭവവുമായി ബന്ധപ്പെട്ട് മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.
തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ കടുത്ത നിലപാടുമായി സംസ്ഥാന സർക്കാർ. സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ടു, ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുത്തെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ മാനേജ്മെന്റിന്റെ ഗുരുതര വീഴ്ചയാണ് മിഥുന്റെ മരണത്തിന് കാരണമായതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ സുരക്ഷാ പ്രോട്ടോകോൾ സംബന്ധിച്ചുള്ള കർശന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു . മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയിരുന്നു. എന്നിട്ടും ദാരുണമായ സംഭവമാണ് നടന്നത്. ഹെഡ്മിസ്ട്രസിനെ പിരിച്ചുവിട്ടെന്നും മാനേജറെ അയോഗ്യനാക്കിയെന്നും മന്ത്രി അറിയിച്ചു.
ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും. ‘കേരളത്തിന്റെ മകനാണ് മിഥുൻ’ എന്നും ആ മകന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൗട്സ് ആൻഡ് ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിൽ വീട് നിർമ്മിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ധനസഹായമായി മൂന്ന് ലക്ഷം രൂപ നൽകും. കെഎസ്ഇബി അഞ്ചുലക്ഷവും സ്കൂൾ മാനേജ്മെന്റ് 10 ലക്ഷവും അധ്യാപക സംഘടന 10 ലക്ഷം രൂപയും നൽകുമെന്നും മന്ത്രി അറിയിച്ചു
English Summary :
The government has rejected the Kerala State Electricity Board (KSEB) report regarding Mithun’s death, stating that the report failed to identify the officials responsible for the lapses. Authorities have demanded a revised report clearly mentioning the names of the officers accountable for the negligence that led to the tragic incident









