കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടയിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി കൊച്ചി മേയർ. പരിപാടിയുമായി ബന്ധപ്പെട്ട് ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്ന് കൊച്ചി മേയർ എം.അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമാണെന്നും എം.അനിൽ കുമാർ കൂട്ടിച്ചേർത്തു.
തന്നെ സംഘാടകർ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്. വിളിച്ചപ്പോൾ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നുവെന്നും മേയർ കൂട്ടിച്ചേർത്തു. ജിസിഡിഎ ചെയർമാനും വിളിച്ചെങ്കിലും പോയില്ല. സംഘാടകർ കോർപ്പറേഷൻറെ ഒരനുമതിയും വാങ്ങിച്ചില്ല. കോർപറേഷനെ സമീപിച്ചുപോലും ഇല്ല. ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനിൽ കുമാർ കുറ്റപ്പെടുത്തി.
അതേസമയം അതിനിടെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎ വീണു പരിക്കേറ്റ സംഭവത്തിൽ വേദിയിലെ നിർമാണത്തിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച്കൊണ്ട് സംയുക്ത പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു. താൽക്കാലികമായി നിർമ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകർക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. പൊലീസും അഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്.