കൊല്ലം: രണ്ടാം ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ ഇമാമിന് ജാമ്യമില്ല. മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ ബാസിത്തിന്റെ ജാമ്യാപേക്ഷ ചവറ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു.
മൈനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബാസിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുത്തലാഖ് ചൊല്ലിയില്ലെന്നും ഒറ്റ ത്വലാഖ് മാത്രമേ ചൊല്ലിയുള്ളു എന്നുമായിരുന്നു ഇമാമിൻ്റെ വാദം. എന്നാൽ, ഇയാൾ മുത്തലാഖ് ചൊല്ലുന്നത് പരാതിക്കാരിയായ യുവതി ഫോണിൽ റെക്കോഡ് ചെയ്തിരുന്നു.
ഇത് ഇരുപതുകാരിയുടെ അഭിഭാഷകൻ കോടതി മുറിയിൽ പ്ലേ ചെയ്തതിന് പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്.
ആദ്യ വിവാഹം മറച്ചുവെച്ചാണ് മൈനാഗപ്പള്ളി സ്വദേശിനിയായ 20കാരിയെ ഇയാൾ വിവാഹം കഴിച്ചത്. എന്നാൽ വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ആദ്യ ഭാര്യയെ കുറിച്ചുള്ള വിവരം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞു. ഇക്കാര്യം ബാസിത്തിന്റെ വീട്ടുകാരോട് അന്വേഷിക്കുകയും ചെയ്തു.
ആദ്യ വിവാഹം നിയമപരമായി വേർപെടുത്തി എന്നും ഒരാഴ്ച മാത്രമേ ഒന്നിച്ചു താമസിച്ചുള്ളൂ എന്നുമായിരുന്നു ബാസിത്ത് പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചത്.
ഇതിനിടെ ആദ്യ ഭാര്യ, കോടതിയിൽ നിന്നും റെസിഡൻഷ്യൽ ഓർഡർ വാങ്ങി ബാസിത്തിന്റെ വീട്ടിൽ തന്നെയായിരുന്നു താമസം.
ഇത് മനസിലാക്കിയ പരാതിക്കാരി ഇക്കാര്യം ചോദ്യം ചെയ്തതിന്റെ വിരോധത്താൽ ബാസിത്ത് പരാതിക്കാരിയെ ശാരീരിക മാനസിക പീഡനങ്ങൾക്കിരയാക്കി.
ജനുവരി 19നാണ് പരാതിക്കാരിയെ ഫോണിൽകൂടി വിളിച്ചു മുത്തലാഖ് ചൊല്ലിയത്.
പിന്നാലെ പെൺകുട്ടി ചവറ പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ്, ബാസിത്തിനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു