കോഴിക്കോട്: ഗോഡ്സയെ പ്രകീർത്തിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ട് വിവാദത്തിലായ കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ സമൂഹ മാധ്യമത്തിൽ ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ടതോടെ വിവാദ നായികയായ പ്രൊഫസർ ഷൈജ ആണ്ടവനാണ് സ്ഥനക്കയറ്റം ലഭിച്ചത്.
പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡീൻ ആയാണ് ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നൽകിയത്. ഏപ്രിൽ ഏഴ് മുതൽ ഇത് പ്രാബല്യത്തിൽ വരും.
2024-ലാണ് ഷൈജ ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നായിരുന്നു ഷൈജ ആണ്ടവൻ്റെ പോസ്റ്റ്.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽനിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയായിരുന്നു ഷൈജയുടെ കമന്റ്. ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമന്റ് പിൻവലിച്ചിരുന്നു. കലാപ ആഹ്വാനത്തിന് ഇവർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ഇവർ ജാമ്യം എടുത്തു.
2025 ഏപ്രിൽ ഏഴാംതീയതി മുതലാണ് ഷൈജ ആണ്ടവൻ ഡീനായി ചുമതലയേൽക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. പ്രൊഫസർ പ്രിയാചന്ദ്രന്റെ ഡീൻ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.