തിരുവനന്തപുരം: കെഎസ്‌ആർടിസി ഡിപ്പോകളിലെ കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന പേരിൽ ഫോൺ ചെയ്‌ത് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. ഫോണ്‍ എടുക്കാതിരിക്കുകയും കൃത്യമായ മറുപടി നല്‍കാതിരിക്കുകയും ചെയ്ത ഒമ്പത് കണ്ടക്‌ടർമാരെ സ്ഥലംമാറ്റി.
കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചാല്‍ പ്രതികരണമില്ലെന്നും മര്യാദയ്ക്ക് സംസാരിക്കുന്നില്ലെന്നുമുള്ള പരാതി നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. പരാതികൾ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കൺട്രോൾ റൂം നടത്തുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു.
ഡിപ്പോകളിലെ കൺട്രോൾ റൂം കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും ജനങ്ങൾക്ക് പരാതി അറിയിക്കാനും മറ്റ് സേവനങ്ങൾക്കുമായി ഒരു ആപ്പ് വേണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്രക്കാരനെന്ന വ്യാജേന മന്ത്രി വിളിച്ചത്.
എന്നാൽ ആദ്യം വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല. പിന്നീട് എടുത്തപ്പോൾ സംശയങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകിയില്ല. തുടർന്നാണ് കെഎസ്‌ആർടിസി എംഡിയെ വിളിച്ചശേഷം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ മാതൃവകുപ്പിലേക്ക് അയക്കാൻ ഉത്തരവിട്ടത്.
വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ള ഒമ്പതുപേരെയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഡിപ്പോകളിലേക്ക് സ്ഥലംമാറ്റിയത്.
കെഎസ്ആര്‍ടിസി സി എം ഡി അടക്കമുള്ളവരുടെ യോഗത്തില്‍ കണ്‍ട്രോള്‍ റൂമിനെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നത്. ഈ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് മന്ത്രി അപ്രതീക്ഷിത ഫോൺ കോൾ.