സനാ: നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകിയതിന് പിന്നാലെ സഹായം അഭ്യർത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണുള്ളതെന്നും യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ സഹായിച്ച എല്ലാവർക്കും പ്രേമകുമാരി നന്ദി പറഞ്ഞു. ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണം. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും അവർ പറഞ്ഞു.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി. അവരെ മോചിപ്പിക്കാനായി കുടുംബം പരിശ്രമിക്കുകയാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്ന്നി മിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരി യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെശ്രമിക്കുമെന്നും സാമുവൽ ജെറോം പറഞ്ഞു.
2017ലാണ് യെമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ൽ നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക പോംവഴി. മോചനശ്രമവുമായി ബന്ധപ്പെട്ട് എട്ടുമാസമായി നിമിഷ പ്രിയയുടെ അമ്മ യെമനിൽ തന്നെയാണ് ഉള്ളത്. 40,000 യുഎസ് ഡോളറാണ് ചർച്ചയ്ക്കായി അഭിഭാഷകൻ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 20,000 കോടി ഡോളർ നൽകിയിരുന്നു.