കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായ മൂന്നു പ്രതികളുടെയും ജാമ്യം റദ്ദാക്കി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതി അനുവദിച്ച ജാമ്യമാണ് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.(Nileswaram fireworks accident; court canceled the bail of three accused)
തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് സ്റ്റേ ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു വെടിക്കെട്ടപകടം നടന്നത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം.
പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിക്കുകയും ചെയ്തു.