റേഷനരി തികയുന്നില്ല, ചോറിനൊപ്പം വല്ലപ്പോഴും തക്കാളിക്കറിയോ പച്ചമുളക് ചമ്മന്തിയോ…പട്ടിണിയിൽ വലഞ്ഞ് നിലമ്പൂരിലെ ആദിവാസികൾ
മലപ്പുറം: “ഒരുപിടി അരി പോലുമില്ല… രാത്രിയിൽ ബാക്കിയാകുന്ന കുറച്ച് ചോറാണ് പഴംകഞ്ഞിയാക്കി രാവിലെ കുടിക്കുന്നത്. കൈയിൽ പൈസയുമില്ല…” – നിലമ്പൂർ ഉൾവനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി നഗറിലെ സുന്ദരൻ (30) ഹൃദയം നുറുങ്ങുന്ന വേദനയോടെ പറയുന്നു.
ഭാര്യയെയും 13 വയസ്സുള്ള മകനെയും ചേർത്തുനിറുത്തിയാണ് സുന്ദരന്റെ വാക്കുകൾ. “ചോറിനൊപ്പം വല്ലപ്പോഴും തക്കാളിക്കറിയോ പച്ചമുളക് ചമ്മന്തിയോ കിട്ടും. ഇപ്പോൾ വെറും ചോറാണ് കഴിക്കുന്നത്,” എന്നും അദ്ദേഹം പറയുന്നു.
വെറ്റിലക്കൊല്ലി ആദിവാസി നഗറിൽ താമസിക്കുന്ന കാട്ടുനായ്ക്ക, മുതുവാൽ വിഭാഗങ്ങളിൽപ്പെട്ട 28 കുടുംബങ്ങളിലെ 90 പേരുടെയും അവസ്ഥ ഇതുതന്നെയാണ്.
മാസത്തിൽ റേഷനായി ലഭിക്കുന്ന 30 കിലോ അരി മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനാൽ മാസത്തിന്റെ പകുതിയോടെ തീർന്നുപോകും.
വല്ലപ്പോഴും ലഭിക്കുന്ന വനവിഭവങ്ങൾ വിറ്റാണ് പിന്നീട് അരി വാങ്ങുന്നത്. അതുമില്ലാത്ത ദിവസങ്ങളിൽ പൂർണ പട്ടിണിയാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം ഊരിൽ ഡോക്ടർമാരുടെ സംഘടന നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 40 പേരിൽ 30 പേർക്കും പോഷകാഹാരക്കുറവ് മൂലമുള്ള ഗുരുതര വിളർച്ച കണ്ടെത്തി.
സ്ത്രീകളിൽ ചിലർക്ക് അടിയന്തര കിടത്തി ചികിത്സ ആവശ്യമായ അവസ്ഥയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഉൾവന പ്രദേശങ്ങളിൽ വീടുകൾ നിർമിക്കാൻ ലൈഫ് മിഷൻ പദ്ധതിയിൽനിന്ന് നാല് ലക്ഷം രൂപയും പട്ടികവർഗ വികസന വകുപ്പിൽനിന്ന് രണ്ട് ലക്ഷം രൂപയും ചേർത്ത് ആറ് ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്. എന്നാൽ നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ ഉയർന്ന വണ്ടിക്കൂലി നൽകേണ്ടതിനാൽ ചെലവ് വളരെയധികമാണ്.
കരാറുകാർ ഏറ്റെടുക്കാത്തതിനെ തുടർന്ന് നിരവധി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ നിലനിൽക്കുകയാണ്.
സുന്ദരന് വേണം കൈത്താങ്ങ്
ചക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ സുന്ദരന് നട്ടെല്ലിന് പരിക്കേറ്റിരുന്നു. ഇതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
മാസത്തിൽ ഒരിക്കൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തി തുടർചികിത്സ നടത്തേണ്ടതുണ്ട്. ഉൾവനത്തിലെ ദുർഘടമായ മൺപാതയിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാലേ ഊരിലെത്താൻ കഴിയൂ.
വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയായതിനാൽ ഒരു ജീപ്പ് മാത്രമാണ് സർവീസ് നടത്തുന്നത്. കാടിന് പുറത്തേക്കെത്താൻ 1,600 രൂപ വരെ ചെലവാകും.
ഇതുമൂലം പലപ്പോഴും ചികിത്സ മുടങ്ങിയിട്ടുണ്ടെന്നും സുന്ദരൻ പറയുന്നു.
മെഡിക്കൽ ക്യാമ്പിൽ നടത്തിയ പരിശോധനയിൽ സുന്ദരനിൽ ഹൃദ്രോഗ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ അധികൃതരിൽ നിന്നു യാതൊരു ധനസഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
Severe hunger and malnutrition continue to affect tribal families at Vettilakkolli Adivasi Nagar in the Nilambur forest area of Malappuram district. Medical camp findings revealed serious anaemia among most residents. A tribal man, Sundaran, who is injured and unable to work, struggles to access medical treatment due to poor transport facilities and lack of financial support.
nilambur-forest-tribal-hunger-malnutrition-sundaran-story
Malappuram, Nilambur forest, tribal people, Adivasi colony, hunger, malnutrition, health crisis, tribal welfare, human interest story, Kerala news









