നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി ഗണേഷ് കുമാറിന്റെ ഫ്ലക്സ് ബോർഡ് കണ്ടപ്പോൾ നീരസം. പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി തന്റെ നീരസം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഗണേഷ് കുമാറിന്റെയും സ്ഥാനാർഥിയായ സ്വരാജിന്റെയും ചിത്രങ്ങളുമായിഎൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (ബി) ആണ് വേദിക്കു മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചത്. കക്ഷിയുടെ ചിഹ്നം മുന്നണിയുടേതല്ല എന്ന് വ്യക്തമാക്കി ആയിരുന്നു മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. മുന്നണിയുടെ പൊതു അടയാളങ്ങൾ ഉപയോഗിക്കണമെന്നും പിണറായി പരസ്യമായി പറഞ്ഞു.
‘‘ഇതിനിടയ്ക്ക് ഞാനൊരു കാര്യം പറയാം. ഈ പരിപാടി എൽഡിഎഫിന്റെ പരിപാടിയാണ്. എൽഡിഎഫിന്റെ പരിപാടി ആകുമ്പോൾ എൽഡിഎഫിന്റെ ഘടകക്ഷികൾ അവർ സാധാരണ ഉപയോഗിക്കുന്ന പതാകകൾ ഉണ്ടാകും, അത് സ്വാഭാവികം. അവരവരുേടതായ മറ്റ് ചില അടയാളങ്ങളും ഉപയോഗിച്ചുവെന്ന് വരും.
അത് ആ കക്ഷിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് എൽഡിഎഫിന്റെ പൊതുവായിട്ടുള്ളതല്ല. എൽഡിഎഫിന്റെ പൊതുവായ അടയാളങ്ങൾ മാത്രമേ ഇതുപോലുള്ള പരിപാടികളിൽ ഉപയോഗിക്കാവൂ എന്നാണ് എനിക്ക് പൊതുവിൽ പറയാനുള്ളത്.’’ എന്നായിരുന്നു മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
ഒരു നല്ല കാര്യം കണ്ടതുകൊണ്ട് ഞാൻ പറഞ്ഞതാണ്, പക്ഷെ നല്ല കാര്യമാണെങ്കിലും വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ് എൽഡിഎഫിന്റെ പൊതു അടയാളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. വലിയ കയ്യടിയോടെയാണ് സദസ്സ് ഇതിനെ സ്വീകരിച്ചത്.