ആലപ്പുഴ: ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറെന്ന വ്യാജേന കർഷകനെ കബളിപ്പിച്ച് ഫോണിലൂടെ പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. കോട്ടയം പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ റെന്നി മാത്യു(31)വിനെയാണ്സൈബർ ക്രൈം സ്ക്വാഡ് പിടികൂടിയത്.
ആലപ്പുഴ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള കർഷകനെ മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ട് പക്ഷിപ്പനിയെത്തുടർന്ന് കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരം അനുവദിച്ചതിന് പ്രത്യുപകാരമായി പണം ഗൂഗിൾ പേ വഴി അയച്ചു തരാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. ജില്ലാ വെറ്ററിനറി ഓഫീസറെന്ന പേരിലായിരുന്നു ഫോൺവിളി.
ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.വി. അരുണോദയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ആലപ്പുഴ ജില്ലാ വെറ്ററിനറി ഡോക്ടറാണെന്നുപറഞ്ഞ് ഒരാൾ ഫോണിലൂടെ പണം ആവശ്യപ്പെട്ട കാര്യം കടക്കരപ്പള്ളി വെറ്ററിനറി ഡിസ്‌പെൻസറിയിലെ വെറ്ററിനറി സർജനായ ഡോ. അനുരാജിനെ കർഷകൻ അറിയിക്കുകയായിരുന്നു. ഇതിന്റെ വോയ്‌സ് റെക്കോർഡ് അയച്ചുകൊടുക്കുകയും ചെയ്തു.
പക്ഷിപ്പനിയെത്തുടർന്നു കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചതിലേക്ക് 1,84,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിനു പിന്നിൽ പ്രവർത്തിച്ചതിന് ഗൂഗിൾ പേ വഴി പണം ഓഫീസിലുള്ളവർക്ക് നൽകണമെന്നുമാണ് കർഷകനോട് റെന്നി മാത്യു ആവശ്യപ്പെട്ടത്.
തുടർന്ന് ഗൂഗിൾ പേ നമ്പർ അയച്ചു നൽകുകയും ചെയ്തു. ഈ വിവരം കടക്കരപ്പള്ളി വെറ്ററിനറി സർജൻ, ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസറെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു ഇദ്ദേഹം നിയമനടപടിയിലേക്ക് കടന്നത്. ഏറെ നാളുകൾക്ക് മുമ്പ് മരിച്ച ഒരു ചങ്ങനാശേരി സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് പ്രതി കർഷകനുമായി ബന്ധപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി അയച്ചുകൊടുത്ത ഗൂഗിൾ പേ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കോട്ടയം തുരുത്തി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ പക്കൽ നിന്നും കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തിട്ടുണ്ട്. ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.എൽ സജിമോന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ ഏലിയാസ് .പി.ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പദരാജ്.ആർ, ശരത്ചന്ദ്രൻ വി.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ് .എസ്. ആർ, സി.പി.ഒ ആരതി കെ.യു എന്നിവരടങ്ങിയ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.
ഈ കേസിൽ കൂട്ടുപ്രതിയായ കോട്ടയം കുറിച്ചി സ്വദേശിയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികൾ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. ഇങ്ങനെ കബളിപ്പിച്ചെടുക്കുന്ന പണം പെട്രോൾ പമ്പുകളിൽ ഗൂഗിൾ പേ ചെയ്തും കടകളിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തും പണം കയ്യിൽ വാങ്ങി ഉപയോഗിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്.
സമാനമായ രീതിയിൽ ഔദ്യോഗിക സ്ഥാനപ്പേരുകൾ ഉപയോഗിച്ചും കാൻസർ ചികിത്സയ്‌ക്കെന്ന വ്യാജേനയും പലരെയും ഫോൺകോളിലൂടെ വഞ്ചിച്ച് പണം വാങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ കോട്ടയം സ്വദേശിയായ അഡ്വക്കേറ്റിന്റെ ക്ലർക്ക് ആണെന്നും മറ്റും പറഞ്ഞു ആൾമാറാട്ടം നടത്തിയും പ്രതി പണം തട്ടിയെടുത്തതായും പോലീസ് പറയുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ ഇവരിൽ ഒരാൾക്കെതിരെ സമാനമായ കേസുണ്ട്.