തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൻമേലാണ് ഹൈക്കോടതി നടപടി.
നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെ എം എബ്രഹാം. 2015- ൽ കെ എം എബ്രഹാം ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിയായിരുന്നപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ഹർജിയിലെ ആരോപണം.
കൊച്ചി സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതിയാണ് നൽകിയത്. അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെ എം എബ്രഹാം പ്രതികരിച്ചു.
നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളിൽ തുടരുകയാണ് കെ എം എബ്രഹാം.
അതേസമയം സംസ്ഥാന വിജിലൻസ് കെഎം എബ്രഹാമിനെതിരായ പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടത്തിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിൻറെ വീട് അളന്നതും ചോദ്യം ചെയ്തതും വൻ വിവാദമായിരുന്നു. ഐഎഎസുകാർ സമരത്തിലേക്ക് നീങ്ങാൻ കാരണവും ഈ അന്വേഷണമായിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം തള്ളിയിരുന്നു.