ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ എതിരാളികളായ ന്യൂസിലാൻഡിനെ 44 റൺസിനു തോൽപിച്ച് ഇന്ത്യ. അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തിയാണ് കിവീസിനെ തോൽവിയിലേക്ക് കൂപ്പുകുത്തിച്ചത്. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കളത്തിലിറങ്ങിയ ന്യൂസിലൻഡ് 205ന് ഓൾഔട്ടായി.
മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് കടന്നു. ഈ മാസം നാലിന് നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യ, ഓസ്ട്രേലിയയെ നേരിടും. 5ന് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികളായി ന്യൂസിലൻഡ് കളത്തിലിറങ്ങും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. 98 പന്തിൽ രണ്ടു സിക്‌സും നാല് ഫോറുമടക്കം 79 റൺസ് നേടിയ അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഗിൽ, രോഹിത് ശർമ, കോഹ്ലി എന്നിവർക്ക് കാര്യമായ റൺസ് എടുക്കാനായില്ല. സ്കോർ- ഇന്ത്യ 249/9, ന്യൂസിലൻഡ് 205/10 (45.3)