നെടുമങ്ങാട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ അച്ഛൻ. ശസ്ത്രക്രിയയ്ക്ക് മുമ്പ് രണ്ടുതവണയായി 10,000 രൂപ ഡോക്ടറുടെ മുറിയിൽ എത്തിച്ച് നൽകിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിനിടെ ശസ്ത്രക്രിയ വൈകിച്ചതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും കുടുംബം പറയുന്നു.
പാലോട് സ്വദേശിനിയായ നിരഞ്ജനയെ 16-ാം തീയതിയാണ് നെടുമങ്ങാട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാവിലെ 11 മണിയ്ക്കുള്ളിൽ സ്വാഭാവിക പ്രസവം ഉണ്ടായില്ലെങ്കിൽ ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടർ അറിയിച്ചിരുന്നുവെങ്കിലും, ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഈ വൈകലാണ് കുഞ്ഞിന്റെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നും അവർ പറയുന്നു.
ആരോപണ വിധേയയായ ഡോ. ബിന്ദു സുന്ദരനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിൽ കുടുംബം തൃപ്തരല്ല. ഡോക്ടറെ സർവീസിൽ നിന്ന് പുറത്താക്കുന്നതുവരെ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം.
ഇതുമൂലം ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ വൈകുകയാണ്.
സംഭവത്തിൽ ചികിത്സാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാൻ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ, ഗൈനക്കോളജി, നിയോനാറ്റൽ വിഭാഗങ്ങളിലെ മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘം ആശുപത്രിയിലെത്തി അന്വേഷണം നടത്തും.
ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പ് തുടർനടപടികൾ സ്വീകരിക്കുക.
ഇതിനിടെ ആശുപത്രിയിൽ പ്രതിഷേധം ശക്തമാണ്. ഡിഎംഒയെയും സൂപ്രണ്ടിനെയും പ്രതിഷേധക്കാർ തടഞ്ഞു. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ രാഷ്ട്രീയ പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്.
ഡോക്ടർമാരെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയെന്നാരോപിച്ച് പ്രതിഷേധ ദിനം ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
English Summary:
Family alleges delay and bribery demand by doctor after newborn dies during C-section in Nedumangad hospital; probe ordered and protests intensify.
nedumangad-newborn-death-allegations
Nedumangad, Newborn Death, Medical Negligence, Hospital Protest, Kerala News








