പാലിയേക്കരയിലെ ടോള്‍പിരിവ്; സുപ്രീംകോടതിയെ സമീപിച്ച് ദേശീയപാത അതോറിറ്റി
ന്യൂഡൽഹി: പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേത്ത് നിര്‍ത്തിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ദേശീയപാത അതോറിറ്റി. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
അടിപ്പാതാ നിര്‍മാണത്തെ തുടര്‍ന്ന് മണ്ണുത്തി– ഇടപ്പള്ളി ദേശീയപാതയില്‍ രൂപപ്പെട്ട മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിനെ തുടർന്നായിരുന്നു ഹൈക്കോടതി നടപടി സ്വീകരിച്ചത്.
പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്.
ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവര്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. .
എന്നാൽ, ഗതാഗതകുരുക്ക് ഏതാനും കിലോമീറ്റര്‍ മാത്രമാണ് എന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ വാദിച്ചു.
ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നുണ്ടെന്ന് സര്‍ക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാറും വിശദീകരിച്ചു. എന്നാല്‍, ഗതാഗതക്കുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. തുടർന്നാണ് നടപടി.
Summary: The National Highways Authority of India has approached the Supreme Court against the High Court order halting toll collection at Paliyekkara for four weeks, seeking to cancel the interim order.









