കൊല്ലം: യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് യുവതിയേയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.
കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയാണ് പിടിയിലായത്. ഗൾഫിലായിരുന്ന റിജോ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. റിജോയ്ക്കെതിരെ എഴുകോൺ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
റിജോ വിവാഹത്തിന് മുൻപാണ് യുവതിയെ പരിചയപ്പെട്ടത്, പിന്നീട് യുവതി വിവാഹിതയായി. വിവാഹശേഷവും ഇയാൾ പരാതിക്കാരിയായ യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു.
ഇയാൾ യുവതിയുടെ വീട്ടിലെത്തി പലവട്ടം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ റിജോ ജോലിക്കായി ഗൾഫിലേക്ക് പോകുകയായിരുന്നു. ഗൾഫിലെത്തിയ ശേഷമാണ് റിജോ യുവതിയുടെ ഭർത്താവിനെ വിളിച്ച് ഭാര്യയുടെ നഗ്ന ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയത്.
നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും, നഗ്ന ചിത്രങ്ങളും വിഡിയോകളും കൈവശമുണ്ടെന്നും പറഞ്ഞാണ് ഭർത്താവിനെ ഇയാൾ ഭീഷണിപ്പെടുത്തിയത്.
തുടർന്ന് ഭാര്യയും ഭർത്താവും ചേർന്ന് നവംബറിലാണ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഗൾഫിൽ നിന്ന് ലീവിന് വന്ന റിജോയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പോലീസ് അറസ്റ്റ് ചെയ്ത് എഴുകോൺ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.