ന്യൂഡൽഹി: മധുരപ്രിയരുടെ ഇഷ്ട പലഹാരമായ മൈസൂർ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികൾ. ‘മൈസൂര്‍ ശ്രീ’ എന്നാണ് പുതിയ പേര്. ഇന്ത്യാ- പാക് സംഘര്‍ഷത്തിന് പിന്നാലെയാണ് വ്യാപാരികളുടെ തീരുമാനം.
കൂടാതെ മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, ഗോണ്ട് പാക്കിന്റെ പേര് ‘ഗോണ്ട് ശ്രീ’ എന്നും മാറ്റിയിട്ടുണ്ട്. മധുരപലഹാരത്തിന്റെ പേരില്‍ ‘ശ്രീ’ പോലുള്ള ഒരു ഇന്ത്യന്‍ പദം കേള്‍ക്കുന്നത് സമാധാനവും സംതൃപ്തിയും നല്‍കുന്നുവെന്നാണ് ചിലരുടെ വാദം.
എന്നാൽ മധുരപലഹാരങ്ങളിലെ ‘പാക്’ എന്ന വാക്ക് പാകിസ്തനെയല്ല സൂചിപ്പിക്കുന്നത്. പകരം കന്നഡയിൽ അതിന്റെ അർഥം മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്.
ദീപാവലിയടക്കമുള്ള ആഘോഷങ്ങളിൽ മുൻപന്തിയിലുള്ള പലഹാരമാണ് മൈസൂര്‍ പാക്ക്. വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ഇതുണ്ടാക്കാനായി ആവശ്യമുള്ളു എങ്കിലും കടകളിൽ കിലോയ്ക്ക് 500 രൂപയോളം വിലയുണ്ട്.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ എൻഐഎയ്ക്ക് പരാതി
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാർ. മോദിയെ കപട ദേശീയ വാദിയെന്ന് പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി എൻഐഎയ്ക്കാണ് പരാതി നൽകിയത്.
വേടന്റെ ആദ്യ പാട്ടായ 5 വർഷം മുൻപ് പുറത്തിറങ്ങിയ ‘വോയ്സ് ഓഫ് വോയ്സ്‍ലെസി’ നെതിരെയാണ് പരാതി. രാജ്യം ഭരിക്കുന്നയാൾ കപട ദേശീയവാദിയാണെന്ന് ആയിരുന്നു പാട്ടിലെ വരികൾ. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
എൻഐഎയ്ക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും ആണ് മിനി കൃഷ്ണകുമാർ പരാതി നൽകിയത്. വേടന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ വേടൻ ഭിന്നിപ്പിക്കുകയാണെന്നും മിനി പരാതിയിൽ ആരോപിക്കുന്നു.
കലാകാരൻ ഒരു ഇൻഫ്ലുവൻസറാണ്. സമൂഹത്തെ സ്വാധീനിക്കാൻ കലാകാരനു കഴിയും. ലക്ഷക്കണക്കിനു പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക എന്നിവയൊന്നും ശരിയായ രീതിയല്ല എന്നും മിനി പറഞ്ഞു.